തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് തെറ്റെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു. രാജിക്കാര്യം തലേദിവസം അറിയിച്ചെന്ന വാദം തെറ്റാണ്. ആലപ്പുഴ കളക്ടറുടെ റിപ്പോര്ട്ടിന്മേലുള്ള നിയമോപദേശം റവന്യൂ മന്ത്രിയെ കാണിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കണം.
2014ലെ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടും 2017ലെ കളക്ടറുടെ റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇതുവരെ റവന്യൂ മന്ത്രി അറിഞ്ഞതായി തോന്നുന്നില്ല. നിയമോപദേശം മുഖ്യമന്ത്രി തേടിയത് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം കൊണ്ടെന്ന വെളിപ്പെടുത്തല്‍ കോടിയേരി പറയുമ്പോള്‍ മാത്രമാണ് അറിയുന്നത്. രാജിയുടെ ഖ്യാതി തങ്ങള്‍ക്ക് വേണ്ട.
മന്ത്രിസഭാ യോഗത്തിന് ചാണ്ടിയുണ്ടെങ്കില് സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് തലേദിവസം അറിയിച്ചിരുന്നു. സോളാര്‍ പ്രശ്നത്തില്‍ വെട്ടിലായ യുഡിഎഫിന് പിടിവള്ളിയായത് നിയമോപദേശം കിട്ടിയപ്പോള്‍ ചാണ്ടിയെ നിലനിര്‍ത്തിയതാണ്. സര്‍ക്കാരിനെതിരെ കേസ് കൊടുക്കുന്ന അസാധാരണ നടപടിയാണ് തോമസ് ചാണ്ടിയില്‍ നിന്നുണ്ടായത്. ഇത്തരത്തിലുള്ള ഒരു മന്ത്രി ഭരണത്തില്‍ തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: