കൊച്ചി: ഇടതുമുന്നണിയില്‍ ചേരിത്തിരിവ് രൂക്ഷമായതിന്റെ രോക്ഷം മാധ്യമങ്ങളോട് തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയിലെ പാര്‍ട്ടി സെക്രട്ടറി യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ രോഷപ്രകടനം. സിപിഎം-സിപിഐ തര്‍ക്കത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമാരാഞ്ഞ മാദ്ധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കെന്ന് രോഷത്തോടെ മറുപടി പറഞ്ഞാണ് മുഖ്യമന്ത്രി നടന്നുനീങ്ങിയത്.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കം സിപിഎമ്മും സിപിഐയും തമ്മിലെ പരസ്യമായ പോരിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് മാദ്ധ്യമങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗത്തിനായി മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ വരുന്നതിനാല്‍ കൊച്ചിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും മാദ്ധ്യമ പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ദേഷ്യത്തോടെയാണ് പാര്‍ട്ടി ഓഫീസിനുള്ളിലേക്ക് കയറിയത്. തൊട്ടുപിന്നാലെ ഇവിടെയുണ്ടായിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ പോലീസ് പുറത്താക്കി. സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ, തിരുവനന്തപുരത്ത് സംഘര്‍ഷം തടയുന്നതിന് ചേര്‍ന്ന സര്‍വകക്ഷിയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറത്താക്കിയത് വിവാദമായിരുന്നു. കടക്ക് പുറത്ത് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പുറത്താക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: