മലയിന്‍കീഴ്: പ്രാവച്ചമ്പലം കാട്ടാക്കട സംസ്ഥാനപാതയില്‍ നവീകരണം നടക്കുന്ന പ്രാവച്ചമ്പലം ഊരൂട്ടമ്പലം റോഡില്‍ വലിയറത്തല തോട് ബണ്ട് പൊളിച്ച 300 ലോഡിലേറെ കരിങ്കല്ലുകള്‍ കാണാനില്ല. കൈത്തോടില്‍ നിലവിലുണ്ടായിരുന്ന കരിങ്കല്‍ ഭിത്തി പൊളിച്ചാണ് അവിടെ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നത്.
500 മീറ്റര്‍ ദൂരവും അഞ്ചടി ഉയരവുമുള്ള ബണ്ടില്‍ ഏകദേശം 300ലോഡ് കരിങ്കല്‍ അടുക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിന് ഇന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് ഏകദേശം 18 ലക്ഷംരൂപ വിലവരും. ബണ്ട് പൊളിച്ച മുറയ്ക്ക് ടിപ്പര്‍ ലോറികളില്‍ കരിങ്കല്ലുകള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. പൊതുമരാമത്ത് ഉേദ്യാഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും അന്വേഷിക്കുകയാണെന്ന തണുപ്പന്‍ മറുപടിയാണ് ലഭിച്ചത്. 13.5 കിലോമീറ്റര്‍ റോഡാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കിലോമീറ്ററിന് ഒരുകോടി രൂപയ്ക്കാണ് കരാര്‍. ഈ തുക പോരെന്ന് കാട്ടി കരാറുകാരന് വകുപ്പിനെ സമീപിച്ചിരിക്കുകയുമാണ്. അതിനിടെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന കരിങ്കല്ലുകള്‍ അപ്രത്യക്ഷമായത്. ആറുമാസം മുമ്പ് തുടങ്ങിയ പണി ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. റോഡ് വെട്ടിക്കീറിയും നടുറോഡില്‍ മെറ്റല്‍കൂനകള്‍ സൃഷ്ടിച്ചും യാത്രാദുരിതം തീര്‍ത്തിട്ടും പൊതുമരാമത്ത് ഉേദ്യാഗസ്ഥര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. വലിയറത്തലയില്‍ നിന്ന് പൊളിച്ചു കടത്തിയ ലക്ഷങ്ങളുടെ കരിങ്കല്‍ ശേഖരത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: