ശബരിമല: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വൃശ്ചികം ഒന്നിന് നടതുറന്നപ്പോള്‍ തിരക്ക് കുറവായിരുന്നവെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ രണ്ട് മണിക്ക് പമ്പയില്‍ നിന്ന് മലകയറിയവര്‍ പത്തു മണിയോടെയാണ് സന്നിധാനത്തെത്തിയത്. തിരക്ക് വര്‍ധിച്ചതോടെ പമ്പയിലും മരക്കൂട്ടത്തും നിയന്ത്രണം ഏര്‍പ്പെടുത്തി.
തമിഴ്നാട്ടില്‍ ഇന്നലെയാണ് കാര്‍ത്തികമാസം ആരംഭിച്ചത് ഇതോടെ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ വടംകെട്ടി നിയന്ത്രിച്ചാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. സന്നിധാനത്തേക്കുളള വഴിയില്‍ ഇപ്പോഴും നിര്‍മ്മാണം നടക്കുന്നത് കുട്ടികള്‍ ഉള്‍പ്പടെയുള്ള അയ്യപ്പഭക്തരെ ബുദ്ധിമുട്ടിലാക്കുന്നണ്ട്.
മിനിട്ടില്‍ നാല്‍പ്പത് മുതല്‍ അന്‍പത് വരെ ഭക്തരെയാണ് പതിനെട്ടാം പടിയിലേക്ക് കടത്തിവിട്ടത്. ശ്രീകോവലിന് മുന്നില്‍ തിരക്ക് കൂടാതിരിക്കാന്‍ പ്രത്യേക സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: