അരൂര്‍: അരൂര്‍ ഫയര്സ്റ്റേഷന് നിര്‍മ്മാണം നിലച്ചതില്‍ ദുരൂഹത, ചില വ്യവസായ പ്രമുഖരുടെ ഇടപെടലാണ് കാരണമെന്ന് ആക്ഷേപം ഉയരുന്നു. വ്യവസായ മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നുണ്ടെങ്കിലും കൈവശമിരിക്കുന്നവര്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ചത് ഫയര്സ്റ്റേഷന് നിര്‍മ്മാണം വൈകുന്നതിന് കാരണമായി.
പുതിയ ഫയര്സ്റ്റേഷന് നിര്‍മ്മാണത്തിനായി പല സ്ഥലങ്ങള്‍ നോക്കിയെങ്കിലും അന്തിമഘട്ടത്തില്‍ പഴയ പോലീസ്സ്റ്റേഷന് പൊളിച്ചുനീക്കി അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. വളരെ വേഗത്തില്‍ തീര്‍ക്കുന്നതിന് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും കായലിനോട് ചേര്‍ന്നുകിടക്കുന്ന ഭാഗംമാത്രം കല്ലുകെട്ടി പണി നിര്‍ത്തുകയായിരുന്നു.
പണി അനിശ്ചിത കാലത്തേക്ക് നീണ്ടു പോകുമെന്ന് മനസ്സിലാക്കിയ അധികാരികളും മറ്റു അഭ്യുദയകാംഷികളും ചേര്‍ന്ന് അരൂര്‍ കെഎസ്ഇബി ഓഫീസിനോട് ചേര്‍ന്നുകിടക്കുന്ന ക്വാര്‍ട്ടേഴ്സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഫയര്‍ സ്റ്റേഷന് അവിടെ തുടങ്ങുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുകയാണ്.
അവിടെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കി പാര്‍ക്കിങ് സ്റ്റേഷന് സൗകര്യ മൊരുക്കാനാണ് പദ്ധതി. താമസമില്ലാത്ത വീടുകളില്‍ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ക്ക് താമസിക്കാനും സാധിക്കും. വ്യവസായ മേഖലയിലെ പല കെട്ടിടങ്ങളും ഉപയോഗിക്കുന്നില്ലങ്കിലും അത് ചില വ്യവസായ പ്രമുഖരുടെ കൈകളിലാണ്. ഇത് ഫയര്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നിര്‍മ്മിക്കുന്നതിന് എടുക്കാതിരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളില്‍ നിരവധി സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ക്കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഉപയോഗിക്കുന്ന അമോണിയ പ്രസരണം ഉണ്ടായാല്‍ അപകട സാദ്ധ്യത തരണം ചെയ്യുന്നതിന് അഗ്നിശമന സേനയുടെ സേവനം ആവശ്യമാണ്.
അരൂര്‍ വ്യവസായ മേഖലയില്‍ തീപിടിക്കുന്നതിന് സാദ്ധ്യതയുള്ള നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ മേഖലകളിലല്‍ തീ പിടിത്തമുണ്ടായാല്‍ ഇരുപതു കിലോമീറ്ററോളം ദൂരെയുള്ള മട്ടാഞ്ചേരിയില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ വേണം സേന എത്താന്‍. ഇത് പലപ്പോഴും ദുരിതത്തിനും ദുരന്തത്തിനും വഴിതെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: