മലപ്പുറം: ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇടത് എംഎല്‍എ പി.വി.അന്‍വറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. 10 വര്‍ഷമായി അന്‍വര്‍ നികുതി അടയ്ക്കുന്നില്ലെന്നാണ് പരാതി. മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് പരാതിക്കാരന്.
എംഎല്‍എയുടെ പേരില്‍ രണ്ടു വാട്ടര്‍ തീം പാര്‍ക്കുകളുണ്ടെന്നും മഞ്ചേരിയില്‍ വില്ല പ്രൊജക്ടിന് പുറമെ ഇന്റര്‍ഷനാഷണല്‍ സ്കൂള്‍ നടത്തുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആദായനികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണച്ചുമതല. ആദ്യഘട്ടത്തില്‍ എംഎല്‍എക്ക് നോട്ടീസ് അയക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. പ്രാഥമിക അന്വേഷണത്തില്‍ വലിയ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. നികുതി വരുമാനം മനപൂര്‍വ്വം മറച്ചുവെച്ചെന്നും വ്യക്തമായി.
തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ സത്യവാങ്മൂലത്തില്‍ തുടര്‍ച്ചയായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പി.വി.അന്‍വര്‍ നാല് ലക്ഷം രൂപ മാത്രമാണ് വാര്‍ഷിക വരുമാനമായി കാണിച്ചത്.
എംഎല്‍എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഭൂപരിധി നിയമം ലംഘിച്ചതായും വ്യക്തമായിരുന്നു. അന്‍വറിന്റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമിയുണ്ടെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: