കോട്ടയം: കേരളത്തില്‍ സര്‍വ്വ മേഖലയിലും രാഷ്ട്രീയം പിടിമുറുക്കുന്നതായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. ഈ സഹാചര്യത്തില്‍ ഏതെങ്കിലും ചേരിയില്‍പ്പെടാത്ത സാഹിത്യകാരന്മാര് പിന്തള്ളപ്പെട്ടു പോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുനക്കര മൈതാനിയില്‍ ദര്‍ശന രാജ്യാന്തര പുസ്തകമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തിലും വായന നിലനില്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. വാക്കുകളെ സംഗീതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. വൃത്തമില്ലാത്ത കവിത ജീവനില്ലാത്ത വസ്തു പോലെയാണ്. എല്ലാ മേഖലകളിലും മുന്നില്‍ നില്ക്കുന്ന കേരളം എന്തുകൊണ്ട് പിന്നോട്ടു പോകുന്നു എന്നു നാം തുറന്നു ചിന്തിക്കണം. സാക്ഷരത നേടിയ കേരളം സാംസ്കാരിക സാക്ഷരത നേടുന്നകാര്യത്തില് പിന്നോട്ടു പോയതായും അദ്ദേഹം പറഞ്ഞു. പഠിച്ച അറിവുകള്‍ മലയാളികള്‍ സര്‍ട്ടിഫിക്കറ്റായി സൂക്ഷിച്ചതല്ലാതെ അതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചില്ല. ശ്രീനാരായണ ഗുരുദേവന് ഉഴുതുമറിച്ച മണ്ണില്‍ കമ്മ്യൂണിസ്റ്റുകാര്‍ വിത്തുപാകുകയായിരുന്നു. ഈശ്വരനെയും രോഗത്തെയും സമൂഹത്തെയും ഭയക്കുന്ന ഒരു ജനതയുടെ കാലം കഴിഞ്ഞു. ആരേയും പേടിക്കാത്ത ഒരു ജനതയാണ് ഇപ്പോള്‍ ഉള്ളതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പുസ്തക മേളയുടെ ഉദ്ഘാടനം രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പി.ജെ.കുര്യന് നിര്‍വ്വഹിച്ചു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയനും, ദര്‍ശനവാണിയുടെ പ്രകാശനം ജോസ് കെ. മാണി എംപിയും നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വി.എന്‍. വാസവന്, ഫാ. സാബു കൂടപ്പാട്ട്, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് പുസ്തക പ്രകാശനം. കുട്ടികളും വായനയും സെമിനാര്‍ പെരുമ്പടവം ശ്രീധരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: