ചേര്‍ത്തല: സിപിഐ ഓഫീസ് നിര്‍മാണം വിവാദമായ സാഹചര്യത്തില്‍ നഗരത്തിലെ പല പാര്‍ട്ടി ഓഫീസുകളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് മണ്ഡലം സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ്. സിപിഎമ്മിന്റെ പേര് പറയാതെയായിരുന്നു സെക്രട്ടറിയുടെ പരാമര്‍ശം.
2006 ല്‍ ഉദ്ഘാടനം നടത്തിയ കെട്ടിടത്തിന് ഇതേ വരെ നമ്പര്‍ ലഭിക്കാത്തത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്മിച്ചതിനാലാണെന്ന വിവരം പുറത്തു വന്നിരുന്നു. 2003ലാണ് പെര്‍മിറ്റ് നല്‍കിയത്. എന്നാല്‍ നിശ്ചിത സമയപരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പെര്‍മിറ്റിന്റെ സാധുത ഇല്ലാതായി. മാത്രമല്ല ഇരുനില കെട്ടിടത്തിന് പെര്‍മിറ്റ് വാങ്ങിയശേഷം മൂന്നുനിലകള്‍ പണിതതായും വാഹനപാര്‍ക്കിങ് സൗകര്യവും വഴിയുമില്ലെന്നുമാണ് ന്യൂനതകള്‍ കണ്ടെത്തിയത്.
കെട്ടിടം ക്രമവല്‍ക്കരിച്ചു നല്‍കുന്നതിന് 2006മുതല്‍ അപേക്ഷ നല്‍കിയിട്ടും രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ അധികൃതര്‍ അനുമതി നിഷേധിക്കുകയാണെന്ന് ശിവപ്രസാദ് പറഞ്ഞു. കെട്ടിടം നിര്‍മാണം സംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മന്ത്രി പി.തിലോത്തമന് പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായി ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ ജുലൈ31നാണ് ഇതുസംബന്ധിച്ച് സിപിഐ അപേക്ഷ നല്‍കിയതെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നഗരസഭാ ചെയര്മാന് ഐസക് മാടവന പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചു നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കാതെ ക്രമവല്‍ക്കരിക്കുവാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യം ചൂണ്ടികാട്ടി അപേക്ഷകനെ അറിയിച്ചിരുന്നു. നടപടി വൈകിയപ്പോള്‍ അസി.എന്‍ജിനിയര്‍ക്ക് ഫയല്‍ നല്‍കുകയുമാണ് ചെയ്തത്. കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതും നോട്ടീസ് നല്‍കിയതുമെല്ലാം എല്‍ഡിഎഫ് നഗരസഭ ഭരിക്കുമ്പോഴായിരുന്നുവെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: