കോഴിക്കോട്: മീസില്‍സ് -റൂബല്ലാ വാക്സിനേഷന് ചെയ്യാതെ നരിക്കുനി അല്‍ബീര്‍ സ്കൂള്‍. 24 കുട്ടികളുള്ള ഈ സ്ഥാപനത്തില്‍ ഇതു വരെ ഒരു കുട്ടിപോലും വാക്സിനേഷന് എടുത്തിട്ടില്ല.
ജില്ലാ കലക്ടറുടെ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണവും അവഗണിച്ചാണ് ഈ സ്കൂളില്‍ ഒരു കുട്ടിപോലും വാക്സിനേഷന് എടുക്കാത്തത്. വാക്സിനേഷന് പ്രവര്‍ത്തനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടികളെടുക്കും. വാക്സിനേഷന് ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
ജില്ലയില്‍ 100 ശതമാനം വിജയം കൈവരിച്ച 77 സ്കൂളുകളാണുള്ളത്. ചെറുവണ്ണൂര്‍ (68 ) ഒളവണ്ണ (66 ), കുറ്റിയാടി (59 ), വളയം (58 ) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് ലക്ഷ്യം കൈവരിക്കുന്നതില്‍ ഏറെ പിന്നില്‍ നില്‍ക്കുന്നത്. ഉളേള്യരി (83 ) ബാലുശ്ശേരി (81 ) ഓര്‍ക്കാട്ടേരി (78 ) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് മുന്നിലുളളത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളുടെ വാക്സിനേഷന് പുരോഗതി യോഗം അവലോകനം ചെയ്തു. നവംബര്‍ നാലിന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പുരോഗതി ഉണ്ടായതായി യോഗം വിലയിരുത്തി. ഒരു കുട്ടിപോലും വാക്സിനേഷന് എടുക്കാത്ത ഒന്‍പത് സ്കൂളുകളാണ് അന്ന് ഉണ്ടായിരുന്നത്.
ഇവയില്‍ പെരുമുണ്ടശ്ശേരി എം.എല്‍.പി സ്കൂള്‍ 69 ശതമാനം, നരിക്കുനി ഐ. ബി. സി.ഇ.എം പ്രീ സ്കൂള്‍ 64, വളയം ജി.എം.എല്‍. പി സ്കൂള്‍ 63, തലക്കൂളത്തൂര്‍ അല്‍ അബീര്‍ ഇസ്ലാമിക് സ്കൂള്‍ 58 , പയിമ്പ്ര സി.എം വാദിറഹ്മ സ്കൂള്‍ 55 , പോലൂര് അല്‍സൈന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ – 50 മുക്കം വാദി ബദര്‍ കിഡ്സ് ഗാര്‍ഡര്‍ സ്കൂള്‍ 40 , വളയം എം.ഐ.എം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 38 , വേളം ടാലന്റ് കിന്റര്‍ ഗാര്ഡന് സ്കൂള്‍ 21 ശതമാനം എന്നിങ്ങനെ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം മക്കള്‍ക്ക് വാക്സിനേഷന് നല്‍കാതിരുന്ന അധ്യാപകരെ യോഗത്തില്‍ വിളിച്ചു വരുത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വാക്സിനേഷനെടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വന്തം മക്കള്‍ക്ക് വാക്സിനേഷനെടുക്കാത്ത അദ്ധ്യാപകര്‍ക്കും ലക്ഷ്യം കൈവരിക്കുന്നതില്‍ പിന്നോക്കം നില്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി.
73.2 ശതമാനമാണ് ജില്ല കൈവരിച്ച നേട്ടം. 721516 കുട്ടികളാണ് കുത്തിവെപ്പെടുക്കാന്‍ ജില്ലയിലുളളത്. 527793 കുട്ടികള്‍ക്ക് വാക്സിനേഷന് ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനം വരെ വാക്സിനേഷന് ദൗത്യം തുടരാനും യോഗം തീരുമാനിച്ചു.
അഡീഷണല്‍ ഡി.എം.ഒ ഡോ. ആശാദേവി, ആര്.സി. എച്ച് ഓഫീസര്‍ ഡോ. സരള നായര്‍, ഡബ്ല്യൂ എച്ച്.ഒ പ്രതിനിധികളായ ഡോ.സൈറ ബാനു, ഡോ.നിഷ ജോസ്, കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ്. ഗോപകുമാര്‍, യുനിസെഫ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് റിയാദിന്, പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് നിസാര്‍ ഒളവണ്ണ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: