നാദാപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണ കാര്യത്തില്‍ സുപ്രിം കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ചു കുടുംബം. സി ബിഐ അന്യേഷണ കാര്യത്തില്‍ സുപ്രിം കോടതിയുടെ വിധിയാണ് തങ്ങളുടെ പ്രതീക്ഷയെന്നു അമ്മ മഹിജ പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംഭവിച്ചത് മുതല്‍ തന്നെ വിവാദങ്ങള്‍ തുടങ്ങിയിരുന്നു . എഫ്ഐആര്‍ തയ്യാറാക്കിയ പഴയന്നൂര്‍ എഎസ്ഐ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചതും ഡിഎന്‍എ ടെസ്റ്റില്‍ രക്ത സാമ്പിള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടത്താലും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കളുടെ വാദം ശരിയായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍കണ്ട് നിരവധിതവണ ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ നടപടി എടുത്തിരുന്നില്ല.
ഇതേ തുടര്‍ന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും ഡിജി പി ഓഫീസിനു മുന്നില്‍ സമരം നടത്തിയപ്പോള്‍ അമ്മ മഹിജയെയും അമ്മാവന് ശ്രീജിത്തിനെയും പോലീസ് മര്‍ദ്ദിച്ചു സാരമായി പരിക്കേല്‍പ്പിച്ച സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രതികളെ ഉടന്‍ പിടിക്കുമെന്ന ഉറപ്പുകള്‍ ഒന്നും തന്നെ പാലിക്കാതെ വന്നതോടെ അച്ഛന് അശോകന് ഡി ജിപി സെന്‍കുമാറിനെ കണ്ട് കേസ്സ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.
ഒടുവില്‍ ജൂണ്‍ 22ന് സര്‍ക്കാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവ് ഇറക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സിബിഐ കേസ് ഏറ്റടുക്കാതെ വന്നപ്പോള്‍ കുടുംബം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കേസ് പഠിക്കാന്‍ കോടതിയോട് നാല് ആഴ്ചത്തെ സമയം സിബിഐ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിതോടെയാണ് കുടുംബം സുപ്രീംകോടതിയുടെ കനിവിനായി കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: