ബെയ്ജിങ്: ദോക്ലാം സംഘർഷത്തിനു ശേഷം ഇതാദ്യമായി ഇന്ത്യയും ചൈനയും അതിര്‍ത്തി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികാര്യങ്ങള്‍ ഏകോപിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സമിതിയുടെ(വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്സള്ട്ടേഷന് ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ – ചൈന ബോര്‍ഡര്‍ അഫേഴ്സ്) പത്താമത് യോഗമാണ് ബെയ്ജിങിൽ ചേര്‍ന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ചൈനയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ പുറത്ത് വിട്ടു.
വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രണയ് വര്‍മയും ഡിപ്പാര്‍ട്മെന്റ് ഓഫ് ഏഷ്യന്‍ അഫേഴ്സ് ഡയറക്ടര്‍ ജനറല്‍ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച. അതിര്‍ത്തിയിലെ എല്ലാ മേഖലകളിലുമുള്ള സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയ യോഗം നിലവിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു.
ദോക്ലാം അതിര്‍ത്തിയില്‍ 72 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്നത്. സൈനിക സഹകരണവും പരസ്പര വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായി. ചര്‍ച്ചകള്‍ ഭാവിയിലേക്ക് പ്രത്യാശ പകരുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് രണ്ടാമത് അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
ദോക്ലാം മേഖലയില്‍ ചൈന ചൈനയുടേതെന്നും ഭൂട്ടാന് ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് പട്ടാളം (പി.എല്‍.എ) റോഡ് നിര്‍മിച്ചത് ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തിന്റെ പരസ്പരമുള്ള ആശയവിനിമയത്തിനും മേഖലയിലെ സമാധാനം സംരക്ഷിക്കുന്നതിനും 2012ലാണ് ‘വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്സള്ട്ടേഷന് ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ – ചൈന ബോര്‍ഡര്‍ അഫേഴ്സ്’ എന്ന സമിതി രൂപീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: