ന്യൂദല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീൽ നൽകുന്നത് വൈകും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന.
വിധി വന്ന് 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം. ഈ മാസം 21ന് സമയപരിധി അവസാനിക്കും. മാപ്പപേക്ഷ സമര്‍പ്പിച്ച് അപ്പീല്‍ നല്കാനാന് സിബിഐയുടെ തീരുമാനം. ഡിലെ കണ്ടൊനേഷന്‍ പെറ്റീഷനാകും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. അപ്പീലിനൊപ്പം മാപ്പപേക്ഷയും നല്‍കും. ഓഗസ്റ്റ് 23നായിരുന്നു പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്.
ജനുവരിയിലോ ഡിസംബർ അവസാനത്തോടെയോ അപ്പീൽ സമർപ്പിക്കാനാണ് സാധ്യത. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, കെഎസ്ഇബി മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ കെ.ജി. രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതിൽ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവലിൻ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: