കളിയിക്കാവിള: കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരഭൂമിയിലേക്ക് തിരിച്ച വി.എസ് അച്യുതാനന്ദനെ കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും യാത്ര അവസാനിപ്പിച്ച് മടങ്ങിപ്പോകണമെന്നുമുള്ള തമിഴ്നാട് പോലീസിന്റെ അഭ്യര്‍ഥന സ്വീകരിച്ച വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങി.
ആണവ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചാണ് വിഎസ് കളിയിക്കാവിളയില്‍ നിന്ന് മടങ്ങിയത്. ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് താനെന്ന് വിഎസ് പറഞ്ഞു. അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറില്‍ പ്രതിഷേധിച്ച് യുപിഎ വിട്ട പാര്‍ട്ടിയാണ് തന്റേത്. ആ നിലപാടില്‍ മാറ്റമില്ലെന്നും വിഎസ് പ്രഖ്യാപിച്ചു. ആണവവിരുദ്ധ സമരത്തിന് വിഎസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തിരിച്ചുപോകുന്നത്.
തമിഴ്നാട് ശാന്തമായും സമാധാനമായും കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നത്. മലയാളിയെന്നോ തമിഴനെന്നോ ഹിന്ദിക്കാരനെന്നോ വേര്‍തിരിക്കുന്ന പ്രശ്നമല്ല ഇത്. കഴിഞ്ഞ 400 ദിവസമായി ഉദയകുമാറിന്റെ നേതൃത്വത്തില്‍ കൂടംകുളത്ത് പ്രതിഷേധം നടക്കുകയാണ്. ഇവരെ കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും വി.എസ് പറഞ്ഞു.
വി.എസിനെ തടയാന്‍ നാഗര്‍കോവില്‍ എസ്.പിയുടെ നേതൃത്വത്തില്‍ കളിയിക്കാവിളയില്‍ ശക്തമായ പോലീസിനെ തമിഴ്നാട് വിന്യസിച്ചിരുന്നു. 10.25 ഓടെ കളിയിക്കാവിളയില്‍ എത്തിയ വി.എസിന്റെ വാഹനത്തിന് സമീപമെത്തി എസ്.പി തമിഴ്നാട് പോലീസിന്റെ നിര്‍ദേശം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത വി.എസ് അഭ്യര്‍ഥന സ്വീകരിച്ച് താന്‍ മടങ്ങിപ്പോകുകയാണെന്ന് അറിയിച്ചത്.
വി.എസ് കളിയിക്കാവിളയില്‍ എത്തിയ ഉടന്‍ അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. അവരോട് ശാന്തരാകാന്‍ അഭ്യര്‍ഥിച്ച ശേഷമായിരുന്നു വി.എസിന്റെ ലഘുപ്രസംഗം. അഭ്യര്‍ഥന നിരസിച്ച് യാത്ര തുടര്‍ന്നാല്‍ വി.എസിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് പോലും തമിഴ്നാട് പോലീസ് ആലോചിച്ചിരുന്നു. ഇന്നലെ തന്നെ വി.എസിനെ വിലക്കണമെന്ന് തമിഴ്നാട് പോലീസ് കേരള പോലീസിനോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നു. കേരള പോലീസ് വി.എസിനെ ഇക്കാര്യം അറിയിച്ചെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
രാവിലെ 9.30 ഓടെയായിരുന്നു വി.എസ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. വി.എസിന്റെ സമരഭൂമിയിലേക്കുള്ള വരവ് ആവേശത്തോടെ കാത്തിരുന്ന കൂടംകുളം പ്രദേശവാസികളെയും പോലീസിന്റെ നടപടി നിരാശപ്പെടുത്തി. പാര്‍ട്ടി നിലപാടിനെപ്പോലും പരസ്യമായി വെല്ലുവിളിച്ചായിരുന്നു വി.എസ് കൂടംകുളത്തേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: