ഇന്ദിരാ ഗാന്ധിയുടെ മരണവാര്‍ത്ത അറിയുന്നത് തീവണ്ടിയിലിരുന്നാണ്. ഔദ്യോഗികമായ ക്ഷണമനുസരിച്ച് ഇന്ത്യന്‍ പീരങ്കിപ്പടയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. എന്തോ ദുരന്തം ദല്‍ഹിയില്‍ നടന്നിട്ടുണ്ടെന്നല്ലാതെ കൂടുതല്‍ വിവരമൊന്നും വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞില്ല. വണ്ടിയില്‍ സഹയാത്രികനായിരുന്ന പത്രപ്രവര്ത്തകന് സര്‍ദാര്‍ജി വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. സിഖുകാരുടെ കൂട്ടക്കൊല ദല്‍ഹിയില്‍ നടക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന് സൂചന ലഭിച്ചിട്ടുണ്ടാകാം.
മഹാരാഷ്ട്രയിലെ നാസിക്കില്‍ പീരങ്കിപ്പടയുടെ ഒരു പരിശീലന-പരീക്ഷണ പരിപാടിയില്‍ പങ്കെടുക്കാനാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള പത്രപ്രതിനിധികളെ ക്ഷണിച്ചിരുന്നത്. കൂട്ടത്തില്‍ മുണ്ടുടുത്ത ഒരാള്‍ ഈ ലേഖകന്‍ മാത്രമായിരുന്നു. എനിക്കൊന്നും ഊഹിക്കാനേ കഴിഞ്ഞില്ല. പരിപാടി റദ്ദാക്കപ്പെടുമോ എന്നുപോലും അറിഞ്ഞിരുന്നില്ല. നിരങ്ങി നീങ്ങിയ വണ്ടി രാവിലെ പൂനെയിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ ചില സൂചനകള്‍ വന്നത്. ‘ഖാലിസ്ഥാന്‍’ വാദികളുടെ ട്രാന്‍സിസ്റ്റര്‍ ബോംബിനെപ്പറ്റിയെല്ലാം പത്രപംക്തികളില് മുന്‍പേ വാര്‍ത്ത വന്നിരുന്നു. അതും എന്റെ കൂടെയുണ്ടായിരുന്ന സര്‍ദാര്‍ജിയുടെ പരിഭ്രമവും ചില ആശങ്കകള്‍ ഉണ്ടാക്കി.
തീവണ്ടി മുംബൈയില്‍ എത്തുമ്പോഴേക്കും, ഇന്ദിരാ ഗാന്ധി വെടിയേറ്റ് ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണെന്ന് മനസ്സിലായി. ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സിഖുകാരുടെ കൂട്ടക്കൊല തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. സുവര്‍ണ ക്ഷേത്രത്തിലുള്ള അകാല്‍ തക്തിലെ പട്ടാള നടപടി വ്യക്തിപരമായിത്തന്നെ ഇന്ദിരാ ഗാന്ധിയോടുള്ള സിഖുകാരുടെ ശത്രുത മൂര്‍ധന്യത്തിലെത്തിച്ചിരുന്നു. അപ്പോഴൊന്നും ഇങ്ങനെ ഒരു ദുരന്തത്തില്‍ അവരുടെ മരണമുണ്ടാകുമെന്ന് മലയാളിയായ എനിക്ക് ഊഹിക്കാനേ കഴിഞ്ഞില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം തന്റെ മരണത്തെക്കുറിച്ച് ഇന്ദിരാഗാന്ധി മുന്‍കൂട്ടി ഊഹിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍തന്നെയാണ് ഒരു സ്വകാര്യസംഭാഷണത്തിനിടെ ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ വന്ന അവസരത്തില്‍ ഇന്ദിരാ ഗാന്ധിയുമായി നടന്ന സംസാരത്തെപ്പറ്റി കരുണാകരന് ഓര്‍മിച്ചു. യാത്രകൊണ്ട് ക്ഷീണിതയായിരുന്നു അവര്‍.
കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്റെ മരണം അടുത്തതായി അവര്‍ പറഞ്ഞുവത്രേ. ഞെട്ടലോടുകൂടി എന്താണീ പറയുന്നതെന്ന് കാറിലിരുന്ന് കരുണാകരന് ചോദിച്ചു. ”കരുണാകര്ജീ, താങ്കള്‍ക്ക് സിഖ് ചരിത്രം അറിഞ്ഞുകൂടാ.” അവര്‍ തന്നെ കൊല്ലുമെന്നുതന്നെയാണ് ഇന്ദിരാഗാന്ധി പറഞ്ഞത്. ജാലിയന്വാലാബാഗിനെക്കുറിച്ചും, 20 വര്‍ഷങ്ങള്‍ക്കുശേഷം ഉത്തംസിങ്, ജനറല്‍ ഡയറിനോട് പകരംവീട്ടിയതിനെക്കുറിച്ചുമൊക്കെ ഇന്ത്യന്‍ ചരിത്രത്തില്‍ കേടിട്ടുണ്ടെന്നല്ലാതെ സിഖുകാരുടെ ഈ പ്രതികാര സ്വഭാവത്തെപ്പറ്റിയൊന്നും എനിക്കറിയില്ലായിരുന്നു. കരുണാകരനും അത് ഓര്‍ക്കാനിടയില്ല; ഇന്ദിരാഗാന്ധി പറയുന്നതുവരെ.
ഇന്ദിരാഗാന്ധിയുടെ ജീവിതത്തില്‍ ഏറ്റവും തിളക്കമുണ്ടാക്കുന്നത് ഇതേ ചരിത്രവുമായി ബന്ധപ്പെട്ടുതന്നെയാണ്. സിഖുകാരുടെ കലാപവും ഭീകരപ്രവര്‍ത്തനവും രൂക്ഷമായ ഘട്ടത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഒരു നിര്‍ദ്ദേശം നല്കി; അവരുടെ അംഗരക്ഷകരില്‍നിന്ന് സിഖുകാരെ ഒഴിവാക്കണം. പക്ഷേ സര്‍ക്കാര്‍ ജോലിയില്‍ ജാതിമതങ്ങള്‍ നോക്കി നിയമനങ്ങള്‍ നടത്തുന്നതിനെ അവര്‍ ശക്തിയായി എതിര്‍ത്തു. മതേതരമായിരിക്കേണ്ട ഭരണകൂടം അങ്ങനെ ചെയ്യുന്നതിനോട് അവര്‍ യോജിച്ചില്ല. ഈ അര്‍ത്ഥത്തില്‍ മതേതരത്വത്തിനുവേണ്ടി രക്തസാക്ഷിയായ നേതാവുതന്നെയാണ് ഇന്ദിരാ ഗാന്ധി. അംഗരക്ഷകരില്‍ ഒരംഗമായ സിഖുകാരന്റെ വെടിയേറ്റാണ് അവര്‍ മരിച്ചത്. അതേസമയം വെറുമൊരു സിഖ് പുരോഹിതനായിരുന്ന ഭിന്ദ്രന്‍വാല ഖാലിസ്ഥാന്‍ ഭീകരനേതാവായി വളര്‍ന്നതിനു പിന്നില്‍ ഇന്ദിരയുടെ രാഷ്ട്രീയമുണ്ട്. അകാലിദളിനെ നേരിടാന്‍ അവര്‍ ഭിന്ദ്രന്‍വാലയെ ഉപയോഗിക്കുകയായിരുന്നു.
ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വമെന്ന വാക്ക് ഇന്ദിരയാണ് കൂട്ടിച്ചേര്‍ത്തത്. അടിയന്തരാവസ്ഥയിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഭാരത റിപ്പബ്ലിക്കിന്റെ ലക്ഷ്യം മതേതരത്വമാണെന്ന പുതിയൊരു വിശേഷണം കൂട്ടിച്ചേര്‍ത്തത്. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന ജനതാസര്‍ക്കാര്‍ ആ വിശേഷണം അങ്ങനെതന്നെ നിലനിര്‍ത്തുകയും ചെയ്തു. അത് ഇന്ദിരാഗാന്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഓര്മക്കുറിപ്പുമായിത്തീര്ന്നു.
ഒരു ദശാബ്ദത്തിലേറെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണനേട്ടങ്ങളെക്കുറിച്ച് പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകും. അവര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ തീര്‍ച്ചയായും രാജ്യത്തെ ജനാധിപത്യ പാരമ്പര്യത്തില്‍ കളങ്കമുണ്ടാക്കിയിട്ടുണ്ട്.
പക്ഷേ, ബംഗ്ലാദേശിന്റെ മോചനവും, അതില്‍ ഇന്ദിരയുടെ പങ്കും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ഇന്ദിരയോട് ഒരു രാഷ്ട്രീയവിദ്യാര്ത്ഥിയെന്ന നിലയില്‍ ആരാധന തോന്നിയിട്ടുള്ളയാളല്ല ഈ ലേഖകന്‍. എന്നാല്‍ ഒരു ഘട്ടത്തില്‍ മതിപ്പ് തോന്നിയിട്ടുമുണ്ട്. ചൈനയുടെ സര്‍വാധിപതിയായിരുന്ന മാവോ സേ തൂങ്ങും, അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സനും ഒരേപോലെ ഇന്ദിരയോട് അമര്‍ഷം പ്രകടിപ്പിച്ചതിനെപ്പറ്റി വായിച്ചപ്പോഴാണ് ഈ മതിപ്പുണ്ടായത്. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന കിസിഞ്ജര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
മഹത്തായ ഒരു രാജ്യത്തിന്റെ നേതാവാണ് താനെന്ന ബോധം അവരില്‍ ഉണ്ടായിരുന്നു. ഈ ബോധവും അതിനനുസരിച്ച പെരുമാറ്റവുമാണ് അമേരിക്കയുടേയും ചൈനയുടേയും നേതാക്കള്‍ക്ക് അവരോട് അമര്‍ഷമുണ്ടാക്കിയത്. ബംഗ്ലാദേശില്‍ ഇന്ത്യ യുദ്ധത്തിന് പുറപ്പെട്ട സന്ദര്‍ഭത്തില്‍ അമേരിക്ക ഏഴാം കപ്പല്‍പ്പടയെ നിയോഗിച്ചതൊന്നും അവരെ പിന്തിരിപ്പിച്ചില്ല. തീര്‍ച്ചയായും അത് ദൃഢനിശ്ചയത്തിന്റെ ലക്ഷണംതന്നെയാണ്.
എന്നാല്‍ ചിന്തിച്ചുറച്ച് കാര്യങ്ങള്‍ ചെയ്യുന്ന ഒരു നേതാവായിരുന്നു ഇന്ദിരയെന്ന് പറയാനാവില്ല. സ്തുതിപാഠകര്‍ എത്ര മറച്ചുവച്ചാലും 1969-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാടിലുണ്ടായ ചാഞ്ചാട്ടം മറക്കാനാവില്ല. ഇന്ത്യയുടെ ഭരണചരിത്രംതന്നെ മാറ്റിയെഴുതിയത് രാഷ്ട്രപതിസ്ഥാനത്തേക്ക് നീലം സഞ്ജീവ റെഡ്ഡിയും വി.വി. ഗിരിയും തമ്മിലുണ്ടായ മത്സരമാണല്ലോ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഭൂരിപക്ഷപ്രകാരം രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചത് ലോക്സഭാ സ്പീക്കറായിരുന്ന സഞ്ജീവ റെഡ്ഡിയെയാണ്.
ഇന്ദിരാഗാന്ധി ഇതിനോട് യോജിച്ചിരുന്നില്ല, കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന ജഗ്ജീവന്റാമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ബാംഗ്ലൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം സ്ഥാനാര്ത്ഥിനിര്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കവേദിയായി. പലരും ഒട്ടും പ്രതീക്ഷിക്കാതെ ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി രാജിവച്ച് രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രാഷ്ട്രപതിസ്ഥാനത്തേക്ക് ഔദേ്യാഗികമായി നിയോഗിച്ച സഞ്ജീവറെഡ്ഡിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ പ്രധാനമന്ത്രി ഒപ്പിട്ടുകൊടുത്തിരുന്നു. പിന്നീട് ഗിരിയുടെ രംഗപ്രവേശത്തോടെ അവര്‍ അദ്ദേഹത്തിനുവേണ്ടി വോട്ടുപിടിക്കുകയും ചെയ്തു!
തീര്‍ത്തും അപലപനീയമായ ഈ സംഭവം ഇന്ത്യയിലെ ബുദ്ധിജീവികളുടെ കാപട്യം തെളിയിക്കുന്നതായിരുന്നു. ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള അഞ്ച് ജീവചരിത്രഗ്രന്ഥങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ പത്രപ്രവര്‍ത്തകനായ ഒരാള്‍ എഴുതിയ ജീവചരിത്രത്തില്‍ ഗിരിയെ വിശേഷിപ്പിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയെന്നാണ്. മാത്രമല്ല, മനഃസാക്ഷി വോട്ടെന്നുപറഞ്ഞ് അവര്‍ നടത്തിയ മലക്കംമറിച്ചില്‍ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പലരും കാണിക്കുന്നത്. ഇതിനുശേഷം കിട്ടിയ ആദ്യത്തെ അവസരത്തില്‍ ഇതേപ്പറ്റി പത്രലേഖകനെന്ന നിലയില്‍ ഈ ലേഖകന്‍ അവരോട് ചോദിച്ചിട്ടുണ്ട്.
തന്നെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ലക്ഷ്യമിട്ട് സഞ്ജീവറെഡ്ഡിയെ രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചന നടത്തുമെന്ന് മനസ്സിലായപ്പോഴാണ് താന്‍ ഗിരിയെ പിന്തുണച്ചതെന്നാണ് അവര്‍ പറഞ്ഞത്. ഇത് ഒട്ടും വിശ്വസനീയമായി ഈ ലേഖകന്‍ തോന്നിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ചുറ്റുംകൂടിയിരുന്നവരും, യഥാര്‍ത്ഥ കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്തവരുമായ ചില ഉപദേഷ്ടാക്കളാണ് ഈ വൃത്തികേട് അവരെക്കൊണ്ട് ചെയ്യിച്ചത്. അനര്‍ഹമെന്ന് സ്വയം തോന്നുന്ന സ്ഥാനത്തിരിക്കുന്ന ആളുകള്‍ക്ക് ഇത്തരം അരക്ഷിതബോധമുണ്ടാവും. ഇത് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി ചെയ്യുന്ന പ്രവൃത്തികളിലേക്ക് ഇത്തരക്കാരെ നയിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധി ചെയ്തതും അതുതന്നെയാണ്.
ബാങ്ക് ദേശസാല്ക്കരണംപോലെ ദൂരവ്യാപകമായ ചില നടപടികള്‍ അവരുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ട്. അതുപോലും ആലോചിച്ചുറച്ച് എടുത്ത നടപടി എന്നതിനേക്കാള്‍ തന്റെ സോഷ്യലിസ്റ്റ് പ്രതിച്ഛായാ നിര്‍മാണത്തിന്റെ ഭാഗമായി ചെയ്തതാണ്. ഇത് പില്ക്കാലത്ത് സമ്പദ്വ്യവസ്ഥയെ തകരാറിലാക്കി. കോണ്‍ഗ്രസിലെ ഭിന്നതകള്‍ക്ക് ആശയപരമായ മാനം നല്കാന് ബാംഗ്ലൂര്‍ എഐസിസി സമ്മേളനത്തില്‍ അവരുടെ ‘ചിതറിയ ചിന്തകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും മറ്റും പ്രതിച്ഛായ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു.
ഇന്ദിരാഗാന്ധി കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുന്നത് ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ഔദാര്യത്താലാണ്. കുറച്ചുകാലം വാര്‍ത്താവിതരണ മന്ത്രിയായിരുന്നു അവര്‍. അതിനുമുന്‍പ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ താല്പര്യപ്രകാരംതന്നെയാണ് ഈ സ്ഥാനത്ത് അവര്‍ എത്തുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതാണ് കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ ഓര്‍ക്കപ്പെടാവുന്ന അവരുടെ ‘സംഭാവന.’ വലിയ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴൊന്നും വലിയ സംഭാവനകള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അഴിമതിയെ അവര്‍ ലളിതവത്ക്കരിച്ചു. അതിനെതിരെ നിഷ്ക്രിയത പാലിച്ചു. എങ്കിലും ഭരണാധികാരിയെന്ന നിലയില്‍ അവരുടെ ചില നേട്ടങ്ങള്‍ ചരിത്രം ഓര്‍ക്കുകതന്നെ ചെയ്യും.
പ്രതേ്യകിച്ചും ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ ഇന്ന് ഏറ്റവും മുന്‍നിരയില്‍ നില്ക്കുന്ന രാജ്യമായിട്ടുണ്ടെങ്കില്‍ അതിന് ഇന്ദിര വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. അതേപോലെ കേരളം അവരെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. പ്രകൃതിസംരക്ഷണത്തെക്കുറിച്ചും, ജനപക്ഷത്തുനിന്നുള്ള വികസനത്തെക്കുറിച്ചും ഇന്ന് ധാരാളം ചര്‍ച്ച നടക്കുന്നു. ഇതൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത് സൈലന്റ് വാലി സംരക്ഷിക്കുന്നതില്‍ അവര്‍ വ്യക്തിപരമായി കാണിച്ച ശുഷ്കാന്തി ശ്രദ്ധേയമാണ്.
ആദര്‍ശപരമായ ഭിന്നിപ്പിന്റെ പേരിലൊന്നുമല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ 1969-ലെ ഭിന്നിപ്പുണ്ടായത്. സ്വാതന്ത്ര്യസമരകാലം തൊട്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപ്രവര്ത്തനത്തിനുണ്ടായിരുന്ന സാംസ്കാരികമായ ഔന്നത്യം ഇല്ലാതാക്കിയതാണ് ഈ പിളര്‍പ്പ്. അതില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് നിര്‍ണായകവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: