തിരുവനന്തപുരം: അഭയകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജികള്‍ തള്ളിയത്. അഡ്വ.പി.നാഗരാജ്, അഭയ ആക്ഷന്‍ കൗണ്‍സിലര്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അഭയയുടെ ചുണ്ടില്‍ ഉള്‍പ്പെടെ കണ്ടെത്തിയ മുറിവുകളെപ്പറ്റിയും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ അട്ടിമറിശ്രമങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യ ഹര്‍ജി. സി.ബി.ഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വി. ത്യാഗരാജന്, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍, മുന്‍ ഡി.വൈ.എസ്.പി കെ. സാമുവല്‍, കോട്ടയം മുന്‍ ആര്.ഡി.ഒ എസ്.ജി.കെ. കിഷോര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പേര് ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാണ് രണ്ടാം ഹര്‍ജിയിലെ ആവശ്യം.
സി.ബി.ഐ മുന്‍ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസ്, കോട്ടയം ആര്.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്ക് കെ.എന്‍. മുരളീധരര് എന്നിവര്‍ കേസിലെ തൊണ്ടിമുതല്‍ നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഹര്‍ജി.
ഹര്‍ജികളില്‍ പറയുന്ന കാര്യങ്ങളെല്ലാം സിബിഐയുടെ നേരത്തെയുള്ള അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നും ഇതില്‍ പ്രത്യേകിച്ച് തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി വിലയിരുത്തി. അഭയയുടെ ബന്ധുക്കളോ മറ്റുള്ളവരോ ആവശ്യമുന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജികള്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: