കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോര്‍ച്ചറിയില്‍ 25 ന് പോസറ്റ്മോര്‍ട്ടം ആരംഭിക്കും. 21നാണ് മോര്‍ച്ചറിയുടെ പുതിയ കെട്ടിടം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നത്. മോര്‍ച്ചറിയുടെ പുറത്ത് ചിത്രങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
താല്‍ക്കാലിക ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്താന്‍ കമ്മറ്റി തീരുമാനിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമ്പോള്‍ പലപ്പോഴും സാങ്കേതിക യോഗ്യതയുള്ളവരെ ലഭിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത് ആശുപത്രി പ്രവര്‍ത്തനത്തില്‍ ്രപതിസന്ധിയുണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ഒഴിവുകളില്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചത്.
സെക്യൂരിറ്റി ജീവനക്കാരായി രണ്ട് വനിതകളടക്കം അഞ്ച് പേരെ നിയമിക്കും. ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ മോഷണവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ തീപ്പിടുത്തമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍, പ്ലംബിങ്ങ് വിഭാഗത്തിലെ രണ്ട് ജീവനക്കാരോട് വിശദീകരണം ചോദിക്കും. ഇവിടെ ഷോര്‍ട്ട്സര്‍ക്യൂട്ട് ഉള്ളതായി നേരത്തെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യഥാസമയം ബന്ധപ്പെട്ട ജീവനക്കാര്‍ പരിശോധിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇക്കാര്യം പരിശോധിക്കാനും യോഗം തീരുമാനിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് ഡയാലിസിസ് യന്ത്രം ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കും. ഇതിനാവശ്യമായ മറ്റ് ചെലവുകള്‍ സ്നേഹജ്യോതി പദ്ധതിയില്‍ നിന്ന് നിര്‍വഹിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് കെ.ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്, സൂപ്രണ്ട് ഡോ.വി.പി.രാജേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം.കെ.ഷാജ്, ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: