കണ്ണൂര്‍: പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സമിതിയുടെ വിമര്‍ശനത്തിന് വിധേയനായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പാര്‍ട്ടിക്കകത്തെ തന്റെ ശത്രുക്കളെ വെട്ടി സ്ഥാനമുറപ്പിക്കാന്‍ നീക്കം തുടങ്ങി. നിര്‍ണ്ണായകമായ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ മുന്‍കൂട്ടി സൂചനകളൊന്നും നല്‍കാതെ തനിക്കെതിരെ നീങ്ങിയ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത പൊരുതാനുറച്ചാണ് ജയരാജന് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.
ജില്ലയിലെ മറ്റ് നേതാക്കളെയെല്ലാം പൂര്‍ണ്ണമായി അവഗണിച്ച് കൊണ്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജയരാജന് പ്രവര്‍ത്തിക്കുന്നത്. തന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ ജയരാജന് പൂര്‍ണ്ണമായും ഒതുക്കുകയോ കണ്ണൂരില്‍ നിന്ന് തട്ടകം മാറ്റിക്കുകയോ ചെയ്തിട്ടുണ്ട്. എം.വി.ഗോവിന്ദന് ഉള്‍പ്പടെയുള്ള നേതാക്കളാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ജയരാജന് വ്യക്തതയുണ്ട്. പാര്‍ട്ടി അണികളിലുള്ള സ്വാധീനമുപയോഗിച്ച് തനിക്കെതിരെ നീങ്ങുന്നവരെ പൂര്‍ണ്ണമായും ഒതുക്കി നിര്‍ത്താനാണ് പി.ജയരാജന് ഇപ്പോള്‍ നീക്കം നടത്തുന്നത്. ജില്ലയിലെ ബഹുഭൂരിപക്ഷം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരും പി.ജയരാജന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഇപ്പോള്‍ നടക്കുന്ന ഏരിയാ സമ്മേളനങ്ങളിലും സ്വന്തം ആധിപത്യമുറപ്പിക്കാനുള്ള തന്ത്രമാണ് ജയരാജന് ആവിഷ്കരിക്കുന്നത്.
പാര്‍ട്ടി സിസ്റ്റപ്രകാരം തുടര്‍ച്ചായായി മൂന്ന് തവണ ഒരാളെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം. ജയരാജന് തുടര്‍ച്ചയായി മൂന്ന് തവണ ജില്ലാ സെക്രട്ടറിയായെങ്കിലും സാങ്കേതികമായി രണ്ട് തവണ മാത്രമേ സെക്രട്ടറിയായിട്ടുളളു. സെക്രട്ടറിയായിരുന്ന പി.ശശിയെ സംസ്ഥാന നേതൃത്വം തല്‍സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴാണ് ജയരാജന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പട്ടത്. പാര്‍ട്ടി വ്യവസ്ഥയനുസരിച്ച് പി.ജയരാജനെ ഒരു തവണകൂടി ജില്ലാ സെക്രട്ടറിയാക്കാം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്ഥാനചലനം വന്നാല്‍ തന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളെ ജില്ലാ സെക്രട്ടറിയാക്കാനുള്ള നീക്കമാണ് ജയരാജന് ഇപ്പോള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: