തലശ്ശേരി: മോക്ഡ്രില്ലിന്റെ ഭാഗമായി അടുത്ത ആറ് ദിവസത്തിനകം ഏത് നിമിഷവും കേരളത്തിലെ ഏതെങ്കിലും തീരത്ത് കടല്‍വഴി തീവ്രവാദികളെത്തും. ഈ മാസം 21, 22, 23 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം മിന്നല്‍ ആക്രമണത്തിനായി സായുധസംഘമെത്തുകയെന്നാണ് ലഭ്യമായ വിവരം. ഇത് സംബന്ധിച്ച സൂചനകള്‍ ചോര്‍ന്നു കിട്ടിയതോടെ സംസ്ഥാനത്തെങ്ങും സുരക്ഷാനടപടികള്‍ സ്വീകരിച്ചു തുടങ്ങി.
പോലീസ് ഇടപെട്ട് കടലോര ജാഗ്രതാസമിതികളെ അടിയന്തിരമായി വിളിച്ചു കൂട്ടിത്തുടങ്ങി. കടലില്‍ അസാധാരണമായി ബോട്ടുകളോ മറ്റ് യാനങ്ങളോ നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിന് വിവരം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ കടലിലും കരയിലും നിയമപാലകരുടെ സാന്നിദ്ധ്യമുണ്ടാവും. കടലില്‍ തീരദേശപോലീസും കരയില്‍ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരും ഉറക്കമിളച്ച് കാവലിരിക്കും. കടല്നിരീക്ഷണത്തിനായി പ്രത്യേകമായി ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തില്‍ പുറംകടലില്‍ കാണപ്പെടുന്ന ബോട്ടുകള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് ഉത്തരവുള്ളത്. അതിലുള്ളവരെ പോലിസ് മുറയില്‍ തന്നെ ചോദ്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. മറുപടി കൃത്യമല്ലെങ്കില്‍ കീഴടക്കി കരയിലെത്തിക്കണം. നാവികസേനയും കോസ്റ്റ് ഗാര്‍ഡും തീരദേശ കാവല്‍സേനയും സംയുക്തമായി നടപ്പാക്കുന്ന സാഗര്‍ കവച് എന്ന മുന്‍കരുതല്‍ ദൗത്യമാണ് കേരളമാകെയുള്ള തീരപ്രദേശങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ അപകടസൈറണ്‍ മുഴക്കി ഈ വിധം നടപ്പാക്കുന്നത്. ഓര്‍ക്കാപ്പുറത്ത് പുറംകടലില്‍ ഭീകരരുടെ വേഷത്തില്‍ നാവിക ഭടന്മാരെത്തുമ്പോള് കണ്ടെത്തി പിടികൂടുകയാണ് തീരദേശ പോലിസിന്റെ ജോലി.
2011 ല്‍ കടല്‍വഴി എത്തി രാജ്യത്തെ വിറപ്പിച്ച മുംബെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴും വിട്ടുമാറാത്ത പശ്ചാത്തലത്തിലാണ് മുന്‍ കരുതലെന്ന നിലയില്‍ സാഗര്‍ കവച് ഓപറേഷന് വിവിധ പേരുകളില്‍ വീണ്ടും വീണ്ടും സംഘടിപ്പിക്കുന്നത്. ഇനി യാഥാര്‍ത്ഥ തീവ്രവാദികള്‍ വന്നാലും തടയാനാവുമെന്ന നിശ്ചയദാര്‍ഡ്യവും പരിശീലനവും ഇതോടെ സേനകള്‍ക്ക് കൈവരുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: