കണ്ണൂര്‍: നിരവധി പരിമിതികളുണ്ടായിട്ടും പരമാവധി മെച്ചപ്പെട്ട രീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് കോര്പ്പറേഷന് മേയര്‍ ഇ.പി.ലത. 2016-17 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് മികച്ച രണ്ടാമത്തെ കോര്പ്പറേഷന് എന്ന സ്ഥാനം കൈവരിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന സാധിച്ചു.
നഗരത്തിലെ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ബൃഹത്തായ ഒരു പദ്ധതി ഉദ്ദേശം 750 കോടി രൂപ ചെലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. അതിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്.
കോര്‍പ്പറേഷനില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതി അതിന്റെ നിര്‍വ്വഹണഘട്ടത്തിലേക്ക് കടക്കുകയാണ്. സെന്‍ട്രല്‍ മാര്‍ക്കറ്റ് ടെണ്ടര്‍ ചെയ്ത് കൈമാറുന്നതിന് കൗണ്‍സില്‍ തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുവാന്‍ പോവുകയാണ്. കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി 115.32 കോടി രൂപയുടെയും ഡിപിആര്‍ തയ്യാറാക്കി ടെണ്ടര്‍ നടപടി പൂര്‍ത്തിയായി വരികയാണ്. പ്രവൃത്തി ഉടന്‍ തുടങ്ങും. കോര്‍പ്പറേഷനിലെ വിവിധ പാര്‍ക്കുകള്‍ ആധുനിക രീതിയിലേക്ക് മാറ്റുന്നതിനും പുതുതായി അവേര, ആനക്കുളം, കാപ്പാട്, പയ്യാമ്പലം എന്നിവിടങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും 2.79 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. 12.6 കോടി രൂപയ്ക്ക് കോര്‍പ്പറഷനിലെ ഡ്രെയിനേജുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുടെയും ഡിപിആര്‍ തയ്യാറാക്കി വരികയാണെന്നും മേയര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യുട്ടിമേയര്‍ പി.കെ.രാഗേഷ്, തൈക്കണ്ടി മുരളീധരന്, എന്‍.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: