കണ്ണൂര്‍: ~ഒടുവില്‍ ആകാംക്ഷയ്ക്ക് വിരാമമായി. ഒന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ചാള്‍സിനെ യുവതി കണ്ടെത്തി അമൂല്യമായി സൂക്ഷിച്ച പൊതി കൈമാറി. കണ്ണൂരിലെ പോലീസുകാരുടെയും യുവതിയുടെയും ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവില്‍ ഇന്നലെ എറണാകുളത്ത് വെച്ച് യുവതി സുഹൃത്തിനെ നേരിട്ട് കാണുകയായിരുന്നു.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍.സഞ്ജയിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവതിയുടെ സുഹൃത്തായ ചാള്‍സിനെ കണ്ടെത്തിയത്. ചങ്ങനാശ്ശേരിയിലെ ഒരു കോളജില്‍ സാങ്കേതിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായിരുന്നു ചാള്‍സ്. കണ്ണൂര്‍ കേളകം സ്വദേശിയായ സഹപ്രവര്‍ത്തകനെക്കുറിച്ച് യുവതി കൂടുതല്‍ വിവരങ്ങള്‍ കൈമാറിയതോടൊപ്പം കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നും ബിഎ സോഷ്യോളജിയില്‍ ചാള്‍സ് ബിരുദം നേടിയതായുള്ള യുവതിയുടെ വെളിപ്പെടുത്തലാണ് പോലീസിന്റെ അന്വേഷണത്തിന് വഴിത്തിരിവായത്.
കണ്ണൂര്‍ ടൗണ്‍ അഡീഷണല്‍ എസ്ഐ ഷൈജു കോഴിക്കോട് സ്വദേശിയായതുകൊണ്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നും ചാള്‍സിന്റെ മേല്‍വിലാസം തപ്പിയെടുക്കാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് ഷൈജുവിന്റെ ചില സുഹൃത്തുക്കളും കണ്ണൂര്‍ ടൗണ്‍ പോലീസിലുള്ളവരുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന് ചാള്‍സിന്റെ മേല്‍വിലാസം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഏകദേശം 40,000 ആളുകളുടെ മേല്‍വിലാസം പരിശോധിച്ചതില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ചാള്‍സിന്റെ മേല്‍വിലാസം തപ്പിയെടുത്തത്.
യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാലയളവില്‍ ബിരുദത്തിന് പഠിച്ചവരുടെ മേല്‍വിലാസങ്ങളാണു പരിശോധിച്ചത്. കണ്ണൂര്‍ കേളകത്താണ് ചാള്‍സ് താമസിക്കുന്നതെന്ന് മേല്‍വിലാസത്തില്‍നിന്ന് കണ്ടെത്തി. പോലീസ് കേളകം പോലീസിന് വിവരം കൈമാറിയെങ്കിലും അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നിന്നും സ്ഥലം മാറിയെന്നാണ് വിവരം കിട്ടിയത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍.സഞ്ജയിന്റെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം തുടര്‍ന്നു. ചാള്‍സിന്റെ പിതാവ് ജോസഫ് പോസ്റ്റ്മാസ്റ്ററായിരുന്നുവെന്ന് യുവതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് സംഘടനകളൊന്നുമില്ലാത്തതും അന്വേഷണത്തിന് തടസമായി. പിന്നീട് കേന്ദ്ര ഗവ.ജീവനക്കാരുടെ സംഘടനയായ പെന്‍ഷനേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാള്‍സിന്റെ പിതാവിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ചാള്‍സിന്റെ പിതാവിനെ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. കോട്ടയത്താണ് ചാള്‍സിന്റെ പിതാവ് ജോസഫ് താമസിക്കുന്നതെന്നും എന്നാല്‍ ജോസഫിന് പ്രായാധിക്യംമൂലം ഫോണിലൂടെ സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ അവിടുത്തെ പോലീസുമായി ബന്ധപ്പെട്ട് വിലാസം കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് ചാള്‍സുമായുള്ള കൂടികാഴ്ച ഉണ്ടായത്.
സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ച് തന്റെ പ്രിയപ്പെട്ട ഗുരു ഓഷോയുടെ ചിത്രവും പോലീസുകാര്‍ക്ക് നല്‍കിയാണ് യുവതി എറണാകുളത്തേക്ക് ട്രെയിന്‍ കയറിയത്. എന്നാല്‍ ഈ ഹൃദ്യമായ ചടങ്ങ് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല. എറണാകുളത്തെ ഒരു കമ്പനിയില്‍ ജോലിചെയ്ത് വരവെ തന്റെ ഒരു സുഹൃത്ത് നല്കിയ സ്യൂട്ട് കെയ്സുമായാണ് ഗള്‍ഫില്‍ നിന്നെത്തിയ യുവതി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയത്. പൊതിയില്‍ എന്താണെന്നു പറയില്ല. നിങ്ങള്‍ സുഹൃത്തിനെ കണ്ടുപിടിച്ചു തരൂ, എന്ന ആവശ്യമാണ് പോലീസുകാരോട് യുവതി പറഞ്ഞത്.
15 വര്‍ഷത്തിന് മുമ്പ് എറണാകുളത്തെ ഒരു കമ്പനിയില്‍ ജോലിചെയ്ത് വന്നവരായിരുന്നു യുവതിയും സുഹൃത്തും. പിന്നീട് ഒരു ദിവസം ദീര്‍ഘയാത്രയുണ്ടെന്ന് പറഞ്ഞു സുഹൃത്ത് യുവതിയുടെ കൈയില്‍ പൊതി ഏല്പിച്ച് എവിടെയാണെന്ന്് പറയാതെ പോയി. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവന്നില്ല. ഇതിനെ കുറിച്ച് മറന്നുപോയ യുവതി പിന്നീട് തഞ്ചാവൂര്‍ സ്വദേശിയെ വിവാഹം ചെയ്ത് ഗള്‍ഫിലേക്കു താമസം മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം എറണാകുളത്തെ വീട്ടിലെത്തിയ സ്ത്രീയുടെ കണ്ണില്‍ യാദൃശ്ചികമായി ആ സ്യൂട്ട്കേസ് കിട്ടി. സ്യൂട്ട് കേസ് തുറന്ന് നോക്കിയ യുവതി പിന്നീട് അതിന്റെ ഉടമയായ സുഹൃത്തിനെ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് കണ്ണൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: