കണ്ണൂര്‍: സിപിഎമ്മിന്റെ ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് പിന്നാലെ ആരംഭിച്ച ഏരിയാ സമ്മേളനങ്ങളില്‍ സംസഥാന ഭരണത്തിനും പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വത്തിനുമെതിരെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനം. എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യവുമായി ഏറെ കൊട്ടിഘോഷിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടി സംസ്ഥാന ഭരണത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ തികഞ്ഞ പരാജയമാണെന്ന ചര്‍ച്ചകളാണ് ഏരിയാ സമ്മേളനങ്ങളില്‍ നടക്കുന്നത്. അനുദിനം പാര്‍ട്ടിയും ഭരണകൂടവും പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തിരമായി പാര്‍ട്ടി നയവും ഭരണ നടപടികളും തിരുത്തണമെന്ന ആവശ്യവുമാണ് പാര്‍ട്ടി അംഗങ്ങളക്കിടയില്‍ നിന്നും ഉയരുന്നത്.
ഒന്നര വര്‍ഷത്തിനിടയില്‍ മൂന്ന് മന്ത്രിമാര്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കേണ്ടി വന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നും ഭരണസംവിധാനത്തില്‍ ഏകോപനമില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇരട്ടച്ചങ്കനെന്ന് സ്വയം വിശേഷിപ്പിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായ പിണറായി ഏററവുമൊടുവില്‍ ചാണ്ടി പ്രശ്നത്തിലൂടെ ഓട്ടച്ചങ്കനായി മാറിയിരിക്കുന്ന സ്ഥിതിയാണെന്നുളള വിമര്‍ശനം ഉള്‍പ്പെടെ സമ്മേളനങ്ങളില്‍ അംഗങ്ങള്‍ ഉയര്ത്തിയതായാണറിയുന്നത്.
മൂന്നു ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ഏരിയാ സമ്മേളനങ്ങളില്‍ ഭരണ വീഴ്ചകള്‍ സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നതെന്നറിയുന്നു. ചാണ്ടി വിഷയത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലുകള്‍ കൂടി നടന്നതോടെ സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണെന്നുളള അഭിപ്രായങ്ങളും സമ്മേളനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പല വീഴ്ചകളും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുസമ്മതിക്കേണ്ട സ്ഥിതി സംജാതമായിരിക്കുകയാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്കാണ് ദിനംപ്രതി സര്‍ക്കാര്‍ വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അംഗങ്ങള്‍ യോഗങ്ങളില്‍ അഭിപ്രായപ്പെട്ടു.
ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതും പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാര്‍ട്ടിക്ക് മുകളില്‍ വളരാന്‍ ശ്രമിക്കുകയാണെന്നുമുളള കുറ്റപ്പെടുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഏററു വാങ്ങേണ്ടി വന്ന പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. ജയരാജനെ സംസ്ഥാന കമ്മറ്റി ശാസിച്ചതിനു ശേഷവും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് സമ്മേളന നഗരികളില്‍ പോസ്റ്ററുകളും കട്ടൗട്ടുകളും ടീഷര്‍ട്ടുകളും മറ്റും പ്രത്യക്ഷപ്പെടുന്നതില്‍ പല സ്ഥലങ്ങളിലെ സമ്മേളനങ്ങളിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ജയരാജന്റെ സ്വയം അപ്രമാദിത്വത്തിന് ഉത്തരവാദി സംസ്ഥാന നേതൃത്വമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പാര്ട്ടിക്കതീതനായ ജയരാജന് വളരുമ്പോള്‍ സമയാസമയങ്ങളില്‍ സംസ്ഥാനനേതൃത്വം മൂക്കുകയറിടാഞ്ഞതാണ് ഇന്നത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് പല കമ്മറ്റികളിലും അംഗങ്ങള്‍ കുറ്റപ്പെടുത്തലുകള്‍ നടത്തിയതായറിയുന്നു. കൂടുതല്‍ ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ പാര്‍ട്ടിക്കകത്ത് സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കും സംസ്ഥാന ഭരണത്തിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: