എം. ലീലാവതി ടീച്ചറെ വിമര്‍ശിക്കുവാനുള്ള പക്വതയോ സാഹിത്യനിപുണതയോ എനിക്കില്ലെങ്കിലും ടീച്ചര്‍ക്ക് എന്തുപറ്റിയെന്ന് ചോദിക്കുവാനുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ധാര്‍മ്മികമായ തിരിച്ചറിവാണ് ഈ കുറിപ്പിനാധാരം. ടീച്ചറുടെ ബുദ്ധിയെ പ്രായം ഭ്രമിപ്പിച്ചിട്ടില്ലെങ്കിലും ഏതോ ആഗ്രഹഭ്രമം ടീച്ചറെ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നാതിരിക്കാന്‍ നിവൃത്തിയില്ലാത്ത പോലെയാണ് ‘കമ്മ്യൂണിസവും രാമരാജ്യവും’ (15/11/2017) എന്ന ‘മാതൃഭൂമി’ ലേഖനം.
കമ്മ്യൂണിസം പട്ടിണിക്ക് പരിഹാരമാണെന്നും കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്കുന്ന സമത്വ സൃഷ്ടിയാണെന്നും പറയാന്‍ ലോകവാര്‍ത്തകള്‍ ഗ്രഹിക്കുന്ന ഒരാള്‍ക്കും കഴിയില്ല. കമ്മ്യൂണിസം എല്ലാറ്റിനും ശാശ്വത പരിഹാരമാണെന്ന് വിശ്വസിച്ച് സമത്വസുന്ദരമായ റഷ്യയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ സാഹിത്യസൃഷ്ടികളുടെ ഉള്ളടക്കം സാങ്കല്‍പ്പികലോകത്തില്‍ കയറിവന്നതാണെങ്കില് നമുക്കതിനെ വെറുതെ വിടാം. അതല്ല, ഇടതുപക്ഷ ഭരണത്തിന്റെ ഇടനാഴിയില്‍ ഇടത്താവളമൊരുക്കാനുള്ള ആഗ്രഹഭ്രമത്തിന്റെ തയ്യാറെടുപ്പാണെങ്കില്‍, ക്ഷമിക്കണം ഇതല്പം ക്രൂരതയായിപ്പോയി. മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും, ടിയാനന്‍മെന്‍സ്ക്വയറിലെ കൂട്ടക്കുരുതിയും, സ്റ്റാലിന്റെ കൊടുംക്രൂരതയും കമ്മ്യൂണിസത്തിന്റെ സംഭാവനകളാകുമ്പോള് എങ്ങനെയാണ് ഒരു സാഹിത്യമനസ്സിന് കണ്ണടച്ച് കമ്മ്യൂണിസത്തെ ആശ്ലേഷിക്കാന്‍ കഴിയുക?
ഒരുനേരത്തെ ഭക്ഷണത്തിന് വരിനിന്ന് മടുത്ത് അമര്‍ഷം പൂണ്ട് റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ വെടിവെച്ച് കൊല്ലാന്‍ പോയ ഒരാള്‍ അവിടുത്തെ നീണ്ട വരികണ്ട് നിരാശനായി തിരിച്ചുവന്ന് ഭക്ഷണത്തിന് വീണ്ടും വരിനില്‍ക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചിത്രം സാങ്കല്‍പ്പിക കഥയല്ല, ഗ്ലാസ്നോസ്റ്റിലൂടെ വെളിവായ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. കുടുംബം പുലര്‍ത്താന്‍ വേശ്യാവൃത്തിയിലേക്കിറങ്ങേണ്ടിവന്ന റഷ്യന്‍ കുടുംബിനികളുടെ ദുരന്തം പേറുന്ന ജീവിതമാണ് ലോകത്തിലെ ഏറ്റവും വലിയ റഷ്യന്‍ ചുവന്ന തെരുവിന് പറയാനുള്ളത്.
വിപ്ലവസൂര്യന്റെ ചൂടില്‍ വിശപ്പും ദാഹവും മാറുമെന്ന് വിശ്വസിച്ച് പരാജയപ്പെട്ട ലോകത്തിലെ മൂന്നില്‍ രണ്ട് രാജ്യങ്ങള്‍ കമ്മ്യൂണിസത്തെ പുറംകാലുകൊണ്ട് തൊഴിച്ച് സ്വന്തം രാജ്യത്തുനിന്ന് ആട്ടിപ്പുറത്താക്കിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ നടന്ന ചരിത്രസംഭവങ്ങളാണ്. മുപ്പത്തിയഞ്ച് കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണം നടന്ന ബംഗാളില്നിനന് ഒരു നേരത്തെ ഭക്ഷണത്തിനായി തൊഴില്‍ തേടി കേരളത്തിലേക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും ഒഴുകിയെത്തിയവരുടെ നീണ്ടനിര ഇനിയും കുറഞ്ഞിട്ടില്ല. ബംഗാളിലെ സഖാക്കളാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും. അന്യരുടെ മലം തലയില്‍ ചുമക്കുന്ന തോട്ടിത്തൊഴിലാളികള്‍ അവശേഷിക്കുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കമ്മ്യൂണിസ്റ്റ് ബംഗാള്‍. തോട്ടിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ കമ്മ്യൂണിസത്തിന്റെ ചെങ്കൊടി മാത്രമായിരുന്നു ഉയര്‍ന്നിരുന്നത്.
കമ്മ്യൂണിസത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്ന ലീലാവതി ടീച്ചറുടെ വാദം അര്‍ത്ഥശൂന്യവും അസംബന്ധവുമാണെന്ന് പറയാതെ വയ്യ. ബലസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യസൃഷ്ടിക്ക് രൂപംകൊടുത്ത പാശ്ചാത്യ സെമറ്റിക് ചിന്തകളില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും സമൂഹത്തില്‍ തുല്യപദവി നല്‍കിയതായി കേട്ടിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്ന ക്രൂരമായ സംഭവങ്ങള്‍ മറക്കാന്‍ കഴിയാത്ത മലയാളി , ടീച്ചറുടെ വാദത്തെ വാര്‍ദ്ധക്യസഹജമായ ചില അപസ്വരങ്ങളായി മാത്രം കാണാനാണ് ആഗ്രഹിക്കുന്നത്. ചുണ്ടില്‍ സ്വര്‍ണ്ണക്കരണ്ടിയും കുളിമുറിയില്‍ സ്വര്ണ്ണച്ചെരുപ്പുമായി റുമേനിയ ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരി. കമ്പോഡിയയില്‍ വെടിയുണ്ട പാഴാക്കാതിരിക്കാന് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും തല കല്ലിലും മരത്തിലും അടിച്ചുകൊന്ന സംഭവങ്ങളും അപസര്പ്പകകഥകളല്ല. കമ്മ്യൂണിസം നടപ്പാക്കാന്‍ ചെയ്തുകൂട്ടിയ ക്രൂരതകളാണ്. അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പലതും ഇന്ന് പട്ടിണികൊണ്ട് പൊറുതിമുട്ടുകയാണ്.
കമ്മ്യൂണിസമെന്ന പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തെ സാങ്കല്‍പ്പികമായിപ്പോലും വെറുപ്പോടെ ഓര്‍ക്കാനാണ് ഒരിക്കലെങ്കിലും കമ്മ്യൂണിസത്തെ ആശ്ലേഷിച്ച ജനത ഇന്ന് ശ്രമിക്കുന്നത്. കമ്മ്യൂണിസത്തെ സാങ്കല്‍പ്പികലോകത്തെ അനശ്വര ദര്‍ശനമായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താന്‍ കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞ് അഭിമാനിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ രാമരാജ്യം ഒരിക്കലും വരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് അവകാശമില്ല. പട്ടിണി എവിടെ കാണുമ്പോഴും കമ്മ്യൂണിസത്തെക്കുറിച്ച് ചിന്തിക്കുമെന്ന വാദം ഗാന്ധിവിരുദ്ധമാണ്. ഗാന്ധിജി പട്ടിണിപ്പാവങ്ങളുടെ ഇടയില്‍ അവരോടൊപ്പമാണ് പലപ്പോഴും ജീവിച്ചത്. ഗാന്ധിജി തികഞ്ഞ കമ്മ്യൂണിസ്റ്റ് വിമര്‍ശകനും വിരോധിയുമായിരുന്നു. ഗാന്ധിശിഷ്യന്മാരായിരുന്ന പട്ടേലും ലോഹ്യയും ഇക്കാര്യത്തില്‍ വ്യത്യസ്തരായിരുന്നില്ല.
കമ്മ്യൂണിസവും ഗാന്ധിജിയുടെ രാമരാജ്യവും അടിസ്ഥാനപരമായി വിഭിന്ന ദിശയിലുള്ളതാണ്. കമ്മ്യൂണിസത്തില്‍ മനുഷ്യന് ഉള്‍പ്പെടെയുള്ള ചരാചരങ്ങളുടെയെല്ലാം ഉല്‍പ്പത്തിയും വളര്‍ച്ചയും നാശവും വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നു. പദാര്‍ത്ഥത്തില്‍ അധിഷ്ഠിതമായ സൃഷ്ടിയാണ് പ്രപഞ്ചം. പ്രപഞ്ചത്തിലെ അദൃശ്യഭാവങ്ങള്വരെ സകലതിനും ആധാരം ഭൗതികവസ്തുവാണ് എന്ന സിദ്ധാന്തമാണ് കമ്മ്യൂണിസത്തിന്റെ കാതല്‍. മനുഷ്യനെ സാമ്പത്തികജീവിയായി കമ്മ്യൂണിസം കാണുമ്പോള്‍ ജീവചൈതന്യത്തിന്റെ ഉള്തുടുപ്പുകളിലെ ഊര്‍ജ്ജം ഈശ്വരചൈതന്യമായി ഗാന്ധിജി കാണുന്നു. ഈ ചൈതന്യം പദാര്‍ത്ഥത്തെ സൃഷ്ടിച്ച ഊര്‍ജ്ജമാകുന്നു. ഈ കാഴ്ചപ്പാട് കമ്മ്യൂണിസത്തിന് വിരുദ്ധമാണ്. പ്രപഞ്ചം പദാര്‍ത്ഥത്തിലല്ല, ഊര്ജ്ജചൈതന്യത്തിലധിഷ്ഠിതമാണെന്നും, ശരീരം, ബുദ്ധി, മനസ്സ്, ആത്മാവ് എന്നീ മനുഷ്യന്റെ ചതുര്‍മാന ബോധത്തിന്റെ സമഗ്രവികാസമാണ് രാമരാജ്യത്തിലെ ജീവിതദര്ശനമെന്നും ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസത്തിലെ വര്‍ഗ്ഗസമര സിദ്ധാന്തത്തെ നിശിതമായി വിമര്‍ശിച്ച് ഗാന്ധിജി പറയുന്നു: ”ഇന്ത്യയുടെ അടിസ്ഥാനപരമായ സ്വഭാവത്തിലും കമ്മ്യൂണിസം പറ്റിയതല്ല. വര്‍ഗ്ഗസമരസിദ്ധാന്തം എനിക്ക് തീരെ രുചിക്കുന്നില്ല.”
കമ്മ്യൂണിസവും സോഷ്യലിസവും മാനസികഭ്രമമായി സ്വീകരിച്ച ജവഹര്‍ലാല്‍ നെഹ്രു, ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പത്തെ വിസ്മരിച്ച് റഷ്യന്‍ നയവും രീതിയും നടപ്പാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ രാമരാജ്യം ഉണ്ടാകാതെ പോയത്. 1963 ല്‍ തന്റെ അവസാനകാലത്ത് നെഹ്രു കുമ്പസാരിച്ചിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും സൂചിപ്പിക്കാതെ പോകുന്നത് കാപട്യത്തിന്റെ സാഹിത്യലക്ഷണമാണ്.
നോട്ട് നിരോധനത്തെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കൃത്യതയോടും രാഷ്ട്രീയചുവയോടുംകൂടി പ്രതിപാദിച്ചപ്പോഴും, ആകാശവും വായുവും ഭൂമിയും പാതാളവും കൊള്ള ചെയ്ത് കോടികള്‍ കട്ടെടുത്ത മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലെ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തെക്കുറിച്ച് ടീച്ചര്‍ സൂചിപ്പിക്കാതെ പോയത് ബോധപൂര്‍വ്വമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാമരാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവന സത്യസന്ധതയും അഴിമതിമുക്തഭരണവുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മോദി ഭരണത്തില്‍ അഴിമതി ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബഹുസ്വരത ഹിന്ദുത്വത്തിന്റെ അടിത്തറയാണെന്നും ഭാരതത്തിലേക്ക് കുടിയേറിയ പുരുഷന്മാര് ഭാരതീയസ്ത്രീകളെ പ്രാപിച്ചതിലൂടെ പിറവിയെടുത്ത ജനതയാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും എന്ന കണ്ടെത്തല്‍ ടീച്ചര്‍ നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും പാരമ്പര്യം ഭാരതീയപാരമ്പര്യമാണ്. അതായത് രാമരാജ്യത്തിന്റെ പാരമ്പര്യം. സ്വാഭാവികമായും ശ്രീരാമജന്മഭൂമിയെ അംഗീകരിക്കാന്‍ തയ്യാറാകേണ്ടത് മുസ്ലിങ്ങളുടെ കടമയാണെന്നര്‍ത്ഥം. ഈ ആശയം ഉയര്‍ത്തി മുസ്ലിങ്ങളെ ഉപദേശിക്കാന്‍ കഴിഞ്ഞാല്‍ ലേഖനത്തില്‍ പറയുന്ന സമുദായസ്പര്‍ദ്ധ ഇല്ലാതാവും. പക്ഷേ ക്രൈസ്തവരും മുസ്ലിങ്ങളും ലീലാവതി ടീച്ചര്‍ മുന്നോട്ടു വയ്ക്കുന്ന ബഹുസ്വരത അംഗീകരിക്കാന്‍ തയ്യാറുണ്ടോ?
എന്തായാലും ഇതിനൊന്നും പരിഹാരം കമ്മ്യൂണിസമോ കമ്മ്യൂണിസ്റ്റ് ഭരണമോ അല്ല.
കമ്മ്യൂണിസത്തില്‍ വര്ഗവൈരുദ്ധ്യവും വരേണ്യമേധാവിത്വവുമില്ലെന്ന ധാരണ ഉട്ടോപ്യന്‍ ചിന്ത മാത്രമാണ്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദളിത് ഹിംസയും പീഡനവും ആദിവാസി ജനത അനുഭവിക്കുന്ന ദുരിതവും മാറ്റാന്‍ 1957 മുതല്‍ മാറിമാറി ഭരിച്ച കോണ്‍ഗ്രസ്സിനോ കമ്മ്യൂണിസ്റ്റിനോ കഴിഞ്ഞിട്ടില്ലെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും ഇതിനെക്കുറിച്ച് പ്രതികരിക്കാതെ ഇക്കൂട്ടരെ വെള്ളപൂശുന്നത് എന്തിനെന്നന്ന ചോദ്യം അവശേഷിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഇടത്താവളത്തില്‍ ശേഷമുള്ളകാലം വിശ്രമിക്കാന്‍ ഇടംതേടുന്നതില്‍ തെറ്റോ കുറ്റമോ ഇല്ല. എന്നാല്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണുതാനും.
(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: