കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ മണ്ഡലക്കാലത്തും പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തത് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് ബസ് സ്റ്റാന്റിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നതിന് അമിത നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്. സംഘമായി വരുന്നവര്‍ എരുമേലിക്ക് ടാക്സി പിടിച്ചും പോകുന്നുണ്ട്. എന്നാല്‍ ടാക്സി നിരക്ക് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ കുത്തഴിഞ്ഞിരിക്കുന്നത്.
പകലും രാത്രിയിലും അമിത നിരക്കില്ലാതെ സുരക്ഷിതമായി യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീ-പെയ്ഡ് കൗണ്ടര്‍ തുടങ്ങിയത്. നഗരത്തിന്റെ പലഭാഗങ്ങളിലും പ്രീ പെയ്ഡ് കൗണ്ടര്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും റെയില്‍ േസ്റ്റേഷനില് മാത്രമാണ് തുറക്കപ്പെട്ടത്. ഓട്ടോ നിരക്ക് പരിഷ്ക്കരിക്കപ്പെട്ടപ്പോള്‍ അതിനാനുപാതികമായി ഇവിടെയും പരിഷ്ക്കാരം വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം നിലച്ചത്. നഗരത്തിലെ മറ്റിടങ്ങളില്‍ സര്‍വ്വീസ് നടത്തുന്നതുപോലെ കിലോമീറ്ററിന് 20 രൂപ വേണമെന്ന ആവശ്യമാണ് തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കിലോമീറ്ററിന് 16 രൂപ അനുവദിക്കാമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇത് എല്ലാ യൂണിയനുകളും തള്ളുകയുണ്ടായി. തുടര്‍ന്ന് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല.
നിരക്ക് പുതുക്കാതെ മണ്ഡലക്കാലത്ത് കൗണ്ടര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തൊഴിലാളികള്‍ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴീക്കോട് തുടങ്ങിയ നഗരങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കോട്ടയത്ത് കുത്തഴിഞ്ഞത്. ഈ മണ്ഡലകാലത്തെങ്കിലും കൗണ്ടര്‍ തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: