പേരാമ്പ്ര: പേരാമ്പ്രയിലെ സിപിഎം – സിപിഐ തര്‍ക്കം തൊഴിലാളി സംഘടനകളിലേക്കും പടരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി സിഐടിയു തൊഴിലാളികള്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും ഇടത് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുമായി ആലോചിക്കാതെയാണ് സമരം പ്രഖ്യാപിച്ചതെന്നും സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി നേതാക്കള്‍ പറയുന്നു.
രാത്രി കാവല്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായിട്ടാണ് സി ഐടിയു പ്രവര്‍ത്തിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നു. സമരത്തിന്റെ അനൗചിത്യം മാനേജ്മെന്റിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചിലതൊഴിലാളിക്കളെ സസ്പെന്റ് ചെയ്യുകയും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ഏരിയയിലേക്ക് ഡ്യൂട്ടിക്ക് അയക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിരുന്ന നടപടികളാണ് ഇപ്പോഴത്തെ മനേജ്മെന്റും സ്വീകരിച്ചത്.
അന്നൊന്നുമില്ലാത്ത സമരം ഇപ്പോഴുണ്ടാകുന്നതിന് കാരണമെന്തെന്ന് വ്യക്തമല്ല. സമരത്തിന്റെ ഫലമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും. റബ്ബര്‍ ടാപ്പിങ്ങ് നടക്കുന്നില്ലെന്നും സിപിഐ യൂണിയന് ആരോപിക്കുന്നു. കോടികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ നടക്കുന്നസമരം ആശങ്ക ഉയര്‍ത്തുന്നതാണ്. സമരം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പല സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും നേരത്തെ തന്നെ സിപിഐയെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഇടതുമുന്നണിയിലെ ഭിന്നത ഇതോടെ രൂക്ഷമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: