ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സകൂരയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസ്സിന്റെ മാധ്യമമായ അമാഖ് ന്യൂസ് ഏജന്‍സിയാണ് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, ഐഎസ് പങ്ക് സ്ഥിരീകരിക്കാന്‍ സൈന്യം തയാറായില്ല. കഴിഞ്ഞ വെള്ളിയാഴ്ച സകൂരയില്‍ നടന്ന ആക്രമണത്തില്‍ ഒരു ഭീകരനും സുരക്ഷാ സൈനികനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെയും സൈന്യം വധിച്ചു.
ഐഎസ്സിന്റെ അവകാശവാദത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് ഐജി മുനീര്ഖാന് പറഞ്ഞു. മൂന്നാമത്തെ ഭീകരസംഘടനയാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെഹ്രിക് ഉള് മുജാഹിദ്ദീന്‍, സക്കീര്‍ മൂസയുടെ അന്‍സാര്‍ ഗസ്വാത് ഉള് ഹിന്ദ് എന്നിവയും ആക്രമണത്തില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീനിലായിരുന്നു സക്കീര്‍.
സകൂരയില്‍ കൊല്ലപ്പെട്ട ഭീകരന് മുഗീസ് അഹമ്മദ് മിര്‍ തെഹ്രിക് ഉള് മുജാഹിദ്ദീനിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇയാള്‍ സക്കീറിന്റെ സംഘടനയിലേക്ക് മാറിയെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്കുന്ന വിവരം. ഇയാളുടെ മൃതശരീരത്തില്‍ ഐഎസ് പതാക പുതപ്പിച്ചിരുന്നു. താഴ്വരയില് ആദ്യമായാണ് കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍ ഐഎസ് പതാക പുതപ്പിച്ച സംഭവം. ഐഎസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സക്കീറിന്റേത്.
ഐഎസ്സിന്റെ അവകാശവാദം ശ്രദ്ധയില്‍പ്പെട്ടതായും ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതാണ് ഭീകരര്‍ക്കെതിരായ തുടര്‍ച്ചയായ വിജയത്തിനു പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: