തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്നുണ്ടായ സിപിഎം-സിപിഐ പോര്‍വിളി ഒത്തുതീര്‍ക്കാന്‍ ഇരു പാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വം ഇടപെടുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കി.
തര്‍ക്കങ്ങളുടെ പേരില്‍ ഇടതുമുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തുവന്നു. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറയുന്നത്. കോടിയേരിയും കാനവും സംസാരിച്ചു പ്രശ്നം തീര്‍ക്കണമെന്നാണ് ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങള്‍ നിര്‍ദ്ദേശിച്ചത്.
പ്രശ്നത്തില്‍ രാഷ്ട്രീയനേട്ടം കൈവരിക്കാനായി എന്ന വിലയിരുത്തലിലാണ് സിപിഐ. കെ.ഇ. ഇസ്മയിലിന്റെ അഭിപ്രായപ്രകടനം സിപിഐയില്‍ പ്രശ്നമുണ്ടാക്കിയത് ഗുണം ചെയ്തതായി സിപിഎമ്മും കരുതുന്നു.
സിപിഐ മുന്നണിയില്‍ നിന്ന് പോയാല്‍ പോകട്ടെയെന്ന നിലയില്‍ സിപിഎം നേതാക്കള്‍ പ്രസ്താവനകള്‍ ഇറക്കുന്നുണ്ട്. സിപിഐക്കു പകരം ലീഗിനെ കൂട്ടും എന്ന പ്രചാരണവുമുണ്ട്. ഇതു പെട്ടെന്ന് സാധ്യമാകാത്ത കാര്യമായതിനാലാണ് വഴക്ക് പറഞ്ഞൊതുക്കാന്‍ ശ്രമിക്കുന്നത്. ഇടതുമുന്നണിക്ക് നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ 91 സീറ്റാണ്. സിപിഎമ്മിന് 58. സിപിഐക്ക് 19. നാല് സ്വതന്ത്രര്‍ ഉള്‍പ്പെടെ 14 പേരും ഉണ്ട്. ലീഗിന് 18 സീറ്റും മാണിഗ്രൂപ്പിന് ആറ് സീറ്റുമുണ്ട്.
സിപിഐക്ക് ഒറ്റയ്ക്ക് ഒരുചുക്കും ചെയ്യാനാകില്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കാനം രംഗത്തുവന്നു.
ഒറ്റയ്ക്ക് നിന്നു മത്സരിച്ചാല്‍ എന്താകുമെന്ന് നമുക്ക് അപ്പോള്‍ കാണാമെന്ന് കാനം പറഞ്ഞു. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. വിട്ടുനില്‍ക്കുകയോ ബഹിഷ്കരിക്കുകയോ ആയിരുന്നില്ല. പങ്കെടുത്തില്ല എന്നതാണു വസ്തുത. പാര്‍ട്ടി ചുമതലപ്പെടുത്തിയതാണു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നീട് പ്രതികരിക്കാമെന്ന് കാനം പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. സിപിഐയില്‍ തര്‍ക്കങ്ങളില്ല. പാര്‍ട്ടി ചുമതലപ്പെടുത്തിയ തീരുമാനങ്ങളാണ് സെക്രട്ടറി എന്ന രീതിയില്‍ നടപ്പാക്കിയത്. കെ.ഇ. ഇസ്മയില്‍ കൂടി പങ്കെടുത്ത യോഗമാണ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത്. എല്‍ഡിഎഫ് യോഗത്തിനു ശേഷം ഇസ്മയിലിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: