സ്വന്തം ലേഖകന്‍
പുനലൂര്‍: ടിബി ജങ്ഷന് ശബരിമല തീര്‍ത്ഥാടനകാലത്ത് ലഭിക്കുന്ന ഓമനപ്പേരാണ് കൊച്ചുപമ്പ.
പേരിനെ അന്വര്‍ത്ഥമാക്കുംവിധം തീര്‍ത്ഥാടന കാലത്ത് നൂറുകണക്കിന് താല്‍ക്കാലിക കടകളാണ് ഇവിടെ ഉയരുന്നത്. ഇവിടെ എത്തുന്ന ഇതര സംസ്ഥാന അയ്യപ്പഭക്തന്ന്മാരെ പിഴിയുകയാണ് പ്രധാന ബിസിനസ്. ഭക്ഷണത്തിനുപുറമെ ശീതളപാനീയം, വിവിധയിനം ചിപ്സ്കള്, സുഗന്ധവ്യജ്ഞന വസ്തുക്കള്‍ എന്നിവയാണ് ഇവിടെ വിപണനം നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കടകള്‍ സുഗന്ധവ്യജ്ഞന കച്ചവടക്കാരാണ്.
ഏലക്ക, ഗ്രാമ്പൂ, കറുകപട്ട, ചുക്ക്, കുരുമുളക് ഇങ്ങനെ നീളുന്നു സുഗന്ധവ്യഞ്ജന വസ്തുക്കളുടെ വിപണി. ഗുണമേന്മ ഏറ്റവും കുറഞ്ഞതും പഴക്കമേറിയതുമായ ഇവ വന്‍വിലയ്ക്ക് അയ്യപ്പഭക്തരെ അടിച്ചേല്‍പ്പിക്കുകയാണ്. വിലവിവരപ്പട്ടികയോ മറ്റോ ഇവിടെ പ്രദര്‍ശിപ്പിക്കാറില്ല. വില പേശിയാല് കച്ചവടക്കാര്‍ കൂട്ടമായി ആക്രമിക്കുകയും ചെയ്യും. മുന്‍വര്‍ഷങ്ങളിലെ അക്രമസംഭവങ്ങള്‍ മുന്‍നിര്‍ത്തി ഇവിടെ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ഡ്യൂട്ടിക്ക് ഒമ്പത് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനികളായ ഇവര്‍ ട്രാഫിക്നിയന്ത്രണം മാത്രമാണ് നോക്കുന്നത്. അതിനാല്‍ കച്ചവടക്കാരുടെ കൊള്ള പതിവുപോലെ അരങ്ങേറുകയാണ്. നഗരസഭ മുന്‍കൈ എടുത്ത് വിലവിവര പട്ടിക തയ്യാറാക്കി പ്രദര്‍ശിപ്പിക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കുകയും ഗുണമേന്‍ന്മ പരിശോധനകളും നടത്തണമെന്നാണ് ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: