തിരുവനന്തപുരം: നഗരത്തില്‍ എംഎല്‍എ എംപി ഫണ്ടുകള്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന് വയ്ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് ബോര്‍ഡുകളുടെ പ്രദര്‍ശനം. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബിജെപി എംഎല്‍എയുടെയും എംപിമാരുടെയും പേരുകള്‍ എഴുതിയ കാവിനിറത്തിലുളള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ പേരുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ബിജെപി ജനപ്രതിനിധികളുടെ പേരുകള്‍ കടന്നുവന്നപ്പോള്‍ വോട്ട്ബാങ്കിന്റെ അസ്ഥിവാരം ഇളകുമോ എന്ന ഭയത്തിലായി പാര്‍ട്ടിയിലെ പ്രദേശികഘടങ്ങള്‍. ഇത് ജില്ലാ നേതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പാര്‍ട്ടിയിലെ കപട ബുദ്ധിജീവികളുടെ നിര്‍ദ്ദേശത്താല്‍ ആദ്യ പടിയെന്നോണം ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു.
നേമം മണ്ഡലത്തില്‍ ഒന്നര വര്‍ഷത്തിനിടെ രാജഗോപാല്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 16 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഏഴു ലക്ഷത്തോളം രൂപയാണ് ഒരു ലൈറ്റ് സ്ഥാപിക്കുന്നതിന് വരുന്ന ചെലവ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ കൂരുരിട്ടിലായിരുന്ന നേമം മണ്ഡലം പ്രകാശിത പൂരിതമായതോടെ സിപിഎമ്മിന് ഇരിക്കപ്പൊറുതിയില്ലാതായി. ലൈറ്റുകള്‍ സ്ഥാപിച്ച സ്ഥലത്ത് കാവിനിറത്തില്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ചവ എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. ഇതോടെ പ്രാദേശിക സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹാലിളകി. തിരുവല്ലം ജംഗ്ഷനില്‍ റിച്ചാര്‍ഡ് ഹെ എംപിയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഇത്തരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത് അമര്‍ഷം ഇരട്ടിയാക്കി. വിഴിഞ്ഞം തീരത്തിനു സമീപം ബിജെപി ഭരിക്കുന്ന വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തും ലൈറ്റുകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹെ എന്നിവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് മുപ്പതോളം ലൈറ്റുകള്‍ കുറഞ്ഞദിവസത്തിനുള്ളില്‍ സ്ഥാപിച്ചു. സിപിഎം കോട്ടകളിലാണ് ബിജെപി ജനപ്രതിനിധികളുടെ പേരിലുള്ള വികസനബോര്‍ഡുകള്‍. ജംഗ്ഷനുകളില്‍ പ്രകാശം എത്തിയതോടെ ഇരുട്ടിന്റെ മറവില്‍ സിപിഎമ്മുകാര്‍ നടത്തിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയപ്പെട്ടു.
സിപിഎം പ്രദേശികഘടകങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് ജില്ലാകമ്മറ്റി വിഷയം ചര്‍ച്ച ചെയ്തു. കൂടിയാലോചനകള്‍ക്കൊടുവില്‍ ബിജെപി ജനപ്രതിനിധികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ഫയലുകള്‍ കൃത്യസമയത്ത് നല്കാതിരിക്കാനായി ശ്രമം. ആദ്യപടിയെന്നോണം നഗരസഭാ പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തി. നഗരസഭാ പരിധിയില്‍ സിപിഎമ്മിന് ഒരു എംഎല്‍എയെ ഉള്ളൂ. കഴക്കൂട്ടം മണ്ഡലത്തിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്. മണ്ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ മന്ത്രി തയ്യാറായില്ല. നഗരസഭാപരിധിയിലെ മറ്റ് മണ്ഡലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെ കഴക്കൂട്ടം മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതും മേയറെ ഉപയോഗിച്ച് ലൈറ്റുകള്‍ വേണ്ട തീരുമാനം എടുക്കുന്നതിന് ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: