ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനായി എന്‍.സി.പിയുടെ പുതിയ തീരുമാനം. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിലെ ഈ ഒറ്റയാള്‍ പോരാട്ടത്തില്‍ പരമാവധി സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ 77 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് എന്‍.സി.പിയുടെ പുതിയ തീരുമാനം. കോണ്‍ഗ്രസുമായി സംഖ്യം ചേര്‍ന്ന് ഗുജറാത്തില്‍ മത്സരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. തുടക്കത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്നും കാലതാമസം വരുത്താനിടയാക്കിയെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
ഡിസംബര്‍ ഏഴ്, 14 എന്നീ തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 21നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: