ന്യൂദല്‍ഹി: താജ്മഹലിനു സമീപം പാര്‍ക്കിങ് നിര്‍മ്മിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സ്മാരകത്തിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി തടയിട്ടത്.
പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനെയാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. യമുന നദിയില്‍ നിന്നുള്ള മണലും രാജസ്ഥാന് മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിനു ഭീഷണിയാവുന്നത്. കൂടാതെ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്റെ തിളക്കം മങ്ങുകയും ചെയ്തിരിക്കുന്നു.
പ്രകൃതിയും വായു മലിനീകരണവും കൂടാതെ മനുഷ്യനും താജിനു ഭീഷണിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. 1985 ല്‍ ആഗ്ര നഗരത്തില്‍ 40,000 വാഹനങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ എട്ടു ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത് വായു മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിയ്ക്കാന്‍ ഇതിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: