ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം പുതിയപാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് പൈലിംഗ് തൂണ് വെടിമരുന്നുപയോഗിച്ച് പൊട്ടിക്കുകയും, ഇതുമൂലം ഇപ്പോഴുള്ള പാലത്തിന്റെ കരിങ്കല്‍ തൂണിന് ബലക്ഷയം സംഭവിക്കുകയും ചെയ്തു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണിജോസഫും കെഎസ്ടിപി എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി പാലം പരിശോധിച്ചു. വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തിയത് മൂലം തൂണിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
പുതിയ പാലം നിര്‍മ്മാണത്തിനായി പുഴയുടെ മദ്ധ്യഭാഗത്തായി പൈലിംഗ് നടത്തി നിര്‍മ്മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണ് രണ്ടുമാസം മുമ്പാണ് കനത്തമഴയിലെ കുത്തൊഴുക്കില്‍ തകര്‍ന്നുവീണത്. ഇത് പുഴയില്‍ നിന്നും മാറ്റണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാലം നിര്‍മ്മാണ കരാര്‍ കമ്പനി തൂണ് ഇവിടെ നിന്നും മാറ്റുന്നതിനായി ഖലാസികളെ ഏല്‍പ്പിച്ചിരുന്നു. ഇവരാണ് പഴയപാലത്തിന്റെ തൂണിനോട് ചേര്‍ന്നുകിടന്നിരുന്ന കോണ്‍ക്രീറ്റ് തൂണ് സ്ഫോടനമുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ചത്. സ്ഫോടനഫലമായി പാലത്തിന്റെ തൂണിന്റെ അടിത്തറയില്‍ വിള്ളലുണ്ടാവുകയും കരിങ്കല്‍ ഭാഗങ്ങള്‍ തെറിച്ചുപോവുകയും ചെയ്തു എന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘം പാലം സന്ദര്‍ശിക്കാനെത്തിയത്.
പുഴയില്‍ വെള്ളം കുറവാണെങ്കിലും ശക്തവുമായ ഒഴുക്കുണ്ടായതുമൂലം പുഴയുടെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തൂണ് അവിടെയെത്തി പരിശോധിക്കുക പ്രയാസകരമായിരുന്നു. ഇതിനായി എംഎല്‍എ ഇരിട്ടി അഗ്നിശമന സേനയുടെ സഹായം തേടി. സേനയുടെ റബ്ബര്‍ ഡിക്കിയില്‍ എഞ്ചിനീയര്‍മാരുടെ സംഘം ഇവിടെയെത്തി പരിശോധന നടത്തി.
എന്നാല്‍ പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ക്ക് ബലക്ഷയമില്ലെന്നു പരിശോധനക്ക് ശേഷം ഇവര്‍ പറഞ്ഞു. തൂണുകളില്‍ പടുത്ത കരിങ്കല്ലുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടത് സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇത് സ്ഫോടനം കൊണ്ടല്ലെന്നും ഇവര്‍ പറഞ്ഞു. ഇത്തരം വിള്ളലുകള്‍ അടച്ച് തൂണ് ബലപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു. എംഎല്‍എ സണ്ണി ജോസഫിനെ കൂടാതെ കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍മാരായ ശശികുമാര്‍, പ്രബിന്ദ്, കെഎസ്ടിപി അസി. എഞ്ചിനീയര്‍ കെ.വി.സതീശന് എന്നിവരായിരുന്നു പാലം സന്ദര്‍ശിച്ച ഉദ്യുഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: