കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെളിച്ചക്കുറവ് ഇന്ത്യയുടെ വിജയം തടഞ്ഞു. അവസാന ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 75/7 എന്ന നിലയില്‍ പരാജയത്തെ അഭിമുഖീകരിക്കുകയായിരുന്നു. 231 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിവസം അവസാന സെക്ഷനില്‍ ബാറ്റിംഗിനിറങ്ങിയ ലങ്ക അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു.
എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറായിരുന്നു ലങ്കയ്ക്ക് പ്രധാന വെല്ലുവിളി. മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തി. കളിനിര്‍ത്തുമ്പോള്‍ ശനകയും ഹെരാത്തുമായിരുന്നു ക്രീസില്‍. മുന്‍നിര ബാറ്റ്സ്മാന്മാര് എല്ലാം വന്നപോലെ മടങ്ങിയതോടെ കളി എങ്ങനെയും അവസാനിക്കണമേ എന്ന പ്രാര്‍ത്ഥനയിലായി ലങ്ക. ഒടുവില്‍ കാര്‍മേഘം മൂടി വെളിച്ചം കുറഞ്ഞ് സന്ദര്‍ശകര്‍ രക്ഷപെടുകയായിരുന്നു. 27 റണ്‍സ് നേടിയ ഡിക്വെല്ലയാണ് രണ്ടാം ഇന്നിംഗ്സിലെ ലങ്കയുടെ ടോപ്പ് സ്കോറര്‍.
നേരത്തെ 352/8 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 104 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. കോഹ്ലിയുടെ ടെസ്റ്റിലെ 18-ാം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 50-ാം സെഞ്ചുറിയുമാണ് ഈഡന് ഗാര്‍ഡന്‍സില്‍ പിറന്നത്. വ്യക്തിഗത സ്കോര്‍ 98ല്‍ നില്‍ക്കെ സുരംഗ ലക്മലിനെ സിക്സര്‍ പായിച്ച് കോഹ്ലി സെഞ്ചുറി നേടുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന് (94), കെ.എല്‍.രാഹുല്‍ (79) എന്നിവരും തിളങ്ങി.
സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 172, രണ്ടാം ഇന്നിംഗ്സ് 352/8 ഡിക്ലയേര്‍ഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 294, രണ്ടാം ഇന്നിംഗ്സ് 75/7.
പ്രതികരിക്കാൻ ഇവിടെ എഴുതുക: