ചാവക്കാട്: വികസനം മുരടിച്ച് ജീവിതം ദുഷ്കരമായ പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് പട്ടികജാതി കോളനിയിലും കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് കോളനിയിലും ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുകന് സന്ദര്‍ശനം നടത്തി. നായാടി സമുദായത്തിന്റേതായ ഈ കോളനികളില്‍ വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാറില്ലെന്ന് കോളനി നിവാസികള്‍ പരാതിപ്പെട്ടു.
രണ്ട് കോളനികളിലുമായി ആകെ 24 വീടുകളാണുള്ളത്. 28 കുടുംബങ്ങളാണ് ഇതില്‍ താമസം. പല കുടുംബങ്ങള്‍ക്കും സ്വന്തമായി ശൗചാലയങ്ങളില്ല. വൈദ്യുതിയില്ലാത്ത വീടുകളുമുണ്ട്. കേവലം ഒരേക്കറോളം മാത്രം സ്ഥലമുള്ള അകലാട് കോളനിയില്‍ 22 വീടുകളിലായി 24 കുടുംബങ്ങളില്‍ നൂറിലധികം പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. പല വീടുകളും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്.
കടപ്പുറം കോളനിയില്‍ രണ്ട് വീടുകളുള്ളതില്‍ ഒന്നിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയ നിലയിലാണ്. പുതിയ വീട് നിര്‍മ്മിച്ചു തരാമെന്ന വാര്‍ഡുമെമ്പറുടെ ഉറപ്പിന്മേലാണ് വീട് പൊളിച്ചത്. എന്നാല്‍ മെമ്പര്‍ ഉറപ്പ് പാലിച്ചില്ലെന്ന് ഗൃഹനാഥന് പരാതിപ്പെട്ടു.
ശോചനീയാവസ്ഥയിലുള്ള ഈ അടിസ്ഥാന പ്രശ്നങ്ങള്‍ പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോളനികളുടെ നവീകരണത്തിന് അടിയന്തരമായി നടപടിയെടുക്കണമെന്നും സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം എത്രയും പെട്ടെന്ന് ശുചി മുറികള്‍ നിര്‍മ്മിച്ചു കൊടുക്കണമെന്നും എഡിഎം സി.വി.സാജന്, തഹസില്‍ദാര്‍ പ്രേംചന്ദ്, പുന്നയൂര്‍ വില്ലേജ് ഓഫീസര്‍ സെക്കീര്‍ ഹുസൈന്, കടപ്പുറം വില്ലേജ് ഓഫീസര്‍ കെ.എന്‍. മനോജ് എന്നിവരോട് കമ്മീഷന് ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനും കോളനികളുടെ നവീകരണത്തിനുമായി കോടിക്കണക്കിന് രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വകയിരുത്തിയിട്ടും കോളനികളുടെ സ്ഥിതി ഇത്തരത്തില്‍ തുടരുന്നതില്‍ അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിച്ചു.
ബിജെപി എസ്സി മോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എ.വേലായുധ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടികജാതി കമ്മീഷന് നായാടി കോളനിയില്‍ പരിശോധന നടത്തിയത്.
എസ്സി മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: