ലണ്ടന്‍: കോടികള്‍ തട്ടിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യയെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ഹര്‍ജി ലണ്ടന്‍ കോടതി ഡിസംബര്‍ നാലു മുതല്‍ തുടര്‍ച്ചയായി എട്ടു ദിവസം പരിഗണിക്കും, കേസില്‍ ഇന്നലെ മല്ല്യ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി,. ഇന്ത്യയുടെ ആവശ്യപ്രകാരം സ്ക്കോട്ട്ലന്‍ഡ് യാര്‍ഡ് അറസ്റ്റു ചെയ്ത ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഡിസംബര്‍ നാലിന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്ല്യ ഈ പണം പല കള്ളക്കമ്പനികളുടെ പേരിലാക്കി ബ്രിട്ടന് അടക്കം പല വിദേശ രാജ്യങ്ങളിലും നിക്ഷേപിച്ചതായി സിബിഐയും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ചതടക്കം നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഇന്ത്യയിലുള്ളത്. ഈ കേസുകളില്‍ ചോദ്യം ചെയ്യാനും വിചാരണ നേരിടാനും ഇയാളെ വിട്ടു നല്‍കണമെന്നാണ് ഇന്ത്യയുടെ അപേക്ഷ. ബ്രിട്ടീഷ് പൗരത്വവും ഉണ്ടെങ്കിലും ബ്രിട്ടനുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതിനാല്‍ ഇയാളെ കൈമാറുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: