ലോസ് ഏയ്ഞ്ചലസ്: അമേരിക്ക കണ്ട ഏറ്റവും ക്രൂരനായ കുറ്റവാളികളില്‍ ഒരാളായ ചാള്‍സ് മാന്‍സണ്‍എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തോടു വിടപറഞ്ഞു. കുട്ടിക്കാലത്തെ ക്രിമിനല്‍ പശ്ചാത്തലത്തിനു ശേഷം പിന്നീട് സ്വയം പ്രഖ്യാപിത ഗുരുവായി മാറിയ ചാള്‍സ് നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയാണ്. വിഖ്യാത ഹോളിവുഡ് നടി ഷാരോണ്‍ ടെയ്റ്റ് അടക്കം ആറുപേരുടെ കൊലപാതകക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ജയിലില്‍ തടവില്‍ക്കഴിയുകയായിരുന്നു.
വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസം മുമ്പ് കേണ് കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭ്രാന്തമായ അക്രമവാസനയുടെ പ്രതീകമായിരുന്നു ചാള്‍സ് മാന്സണ്. അറുപതുകളുടെ തുടക്കത്തില്‍ മാന്സണ് ഫാമിലി എന്ന പേരില്‍ ആശ്രമ തുല്യമായ സങ്കേതം സ്ഥാപിച്ചു. അമേരിക്കയില്‍ ഹിപ്പി കാലമായിരുന്നു അത്. ശിഥിലമായ കുടുംബ ബന്ധങ്ങള്‍ സൃഷ്ടിച്ച ശൂന്യതയും മയക്കുമുരുന്നിന്റെ ലഹരിയും ചെറുപ്പക്കാരില്‍ അരാജകത്വമായി പടര്‍ന്ന കാലം. എല്ലാറ്റിനും പരിഹാരമുണ്ടെന്ന തരത്തിലുള്ള ചാള്‍സിന്റെ പ്രചരണത്തില്‍ പലരും ആകൃഷ്ടരായി. ഹോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും മാന്സണ് ഫാമിലിയില്‍ അംഗങ്ങളായി.
ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍സ് തുടങ്ങിയ വിഖ്യാത പോപ് ഗായക സംഘങ്ങളുടെ ഗാനങ്ങളുടെ വ്യാഖ്യാനങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ ചാള്‍സിന് ആരാധകര്‍ ഏറെയായി. എല്ലാം തന്റെ അക്രമവാസനയ്ക്കുള്ള മറയായിരുന്നു.
1969ല്‍ കാലിഫോര്‍ണിയയില്‍ റോളിങ് സ്റ്റോണ്‍സിന്റെ സംഗീത നിശയില്‍ അക്രമം അഴിച്ചുവിട്ടതോടെ മാന്സണ് ഫാമിലിയെക്കുറിച്ച് സംശയങ്ങളേറി. മയക്കുമരുന്നിന്റെ ലഹരിയില്‍ എന്തും കാട്ടിക്കൂട്ടുന്ന സംഘമാണതെന്ന് വ്യക്തമായി.
1969 ആഗസ്റ്റ്് ഒന്‍പതിന് പ്രശസ്ത സംവിധായകന് റൊമാന് പോളന്‍സിസ്കിയുടെ ഭാര്യയും നടിയുമായ ഷാരോണ്‍ ടെയ്റ്റിനേയും മറ്റ് നാലു പേരേയും ക്രൂരമായി കൊന്ന് തന്റെ ക്രിമിനല്‍ സ്വഭാവം പൂര്‍ണമായി വെളിപ്പെടുത്തി ചാള്‍സ്. ടെയ്റ്റിന്റെ വീട്ടിലായിരുന്നു ഈ അരുംകൊല.
എട്ടരമാസം ഗര്‍ഭിണിയായിരുന്നു ടെയ്റ്റ് എന്ന്. തൊട്ടടുത്ത ദിവസം രാത്രി ലോസ് ഏയ്ഞ്ചലസില്‍ത്തന്നെ സമ്പന്നനായ ലെനോയേയും ഭാര്യ റോസ്മേരിയേയും ഇവര്‍ വധിച്ചു.
ഈ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ചാള്‍സും സംഘവുമാണെന്ന് സൂചന കിട്ടുന്നത് ആറുമാസങ്ങള്‍ക്കു ശേഷമാണ്. ജയിലില്‍ കഴിഞ്ഞിരുന്ന മാന്സണ് സംഘത്തിലെ ഒരാള്‍ സഹത്തടവുകാരനോടു വെളിപ്പെടുത്തിയ ചില വസ്തുതകളില്‍ നിന്നാണ് പോലീസ് ചാള്‍സിലേക്ക് എത്തിയത്.
1970ല്‍ ചാള്‍സും സൂസന് അറ്റ്കിന്‍സ്, പട്രീഷ്യ ക്രെന്‍വിന്‍കെല്‍, ലെസ്ലി വാന്‍ ഹ്യുട്ടന്‍ എന്നീ മൂന്നു വനിതാ കൂട്ടാളികളും അറസ്റ്റിലായി. ഒരു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം നാലുപേരെയും വധശിക്ഷയ്ക്കു വിധിച്ചു. 1972ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അമേരിക്കയിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ ഒരാളാണ് ചാള്‍സ് മാന്‍സണിന്റെ മരണത്തോടെ ചരിത്രത്തിന്റെ ഭാഗമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: