ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമല പൂങ്കാവനവും ക്ഷേത്രവും അടങ്ങുന്ന ത്രിമാന ദൃശ്യങ്ങള്‍ സ്വകാര്യ വെബ്സൈറ്റിലൂടെ പുറത്ത് വന്നത് ശബരിമലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. എരുമേലി കൊച്ചമ്പലം മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്തെ ത്രിമാനചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ത്രിമാനചിത്രം കാണാനുള്ള ലിങ്കും പ്രചരിക്കുന്നുണ്ട്.
ശബരിമലയിലെ സ്ഥലങ്ങള്‍ ഈ ലിങ്ക് തുറന്നാല്‍ 360 ഡിഗ്രിയില്‍ കാണാം. വെബ്സൈറ്റില്‍ കാണുന്ന വിലാസത്തില്‍ വിരലമര്‍ത്തിയാല്‍ ആദ്യം ദൃശ്യമാകുന്നത് സ്വാമി അയ്യപ്പന്റെ ചിത്രമാണ്. തുടര്‍ന്ന് എരുമേലിയുടെ ആകാശദ്യശ്യങ്ങളും പേട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമാണ്. ഏത് സ്ഥലത്തെ ദൃശ്യമാണോ കാണേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സംവിധാനവും ലിങ്കിലുണ്ട് പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാത, തന്ത്രപ്രധാന മേഖലകള്‍ എന്നിവ കാണാന്‍ കഴിയും. നട അടച്ച സമയത്ത് ചിത്രീകരിച്ചിരിക്കുന്നതാണെന്ന് ദൃശ്യങ്ങളില്‍നിന്ന് മനസിലാക്കാം.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തിലെടുക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെ ദൃശ്യങ്ങള്‍ പിന്‍വലിച്ചു. സാധാരണ വീഡിയോ ദൃശ്യങ്ങളേക്കാള്‍ അതീവ സൂക്ഷ്മതയുള്ളവയാണ് ത്രിമാനചിത്രങ്ങള്‍. തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇത്തരം ത്രിമാനചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമല വനമേഖലയും ആകാശ ദൃശ്യങ്ങളും വ്യക്തമാക്കുന്ന ത്രിമാനദൃശ്യം പ്രചരിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നത്.
എരുമേലി, പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, പതിനെട്ടാംപടി, നാലമ്പലം, മാളികപ്പുറം ക്ഷേത്രം, പരിസരം, നാഗരാജ ക്ഷേത്രം, ഭസ്മക്കുളം, നടപ്പന്തല്‍ എന്നിവയുടെ പകല്‍-രാത്രികാല ദ്യശ്യമാണ് ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും വ്യക്തതയോടെ കാണാന്‍ കഴിയുന്ന തരത്തില്‍ പ്രചരിക്കുന്നത്്.
ആചാരത്തെ മറികടന്നുള്ള സ്ത്രീ പ്രവേശനം അനുവദിക്കില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല: ശബരിമലയില്‍ നിലവിലുള്ള ആചാരം മാറ്റില്ലന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ പാടില്ലന്നാണ് ആചാരപരമായ വിശ്വാസം. ഇത് അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ എത്തിയാല്‍ അവരെ സ്നേഹപൂര്‍വ്വം തടഞ്ഞ് മടക്കിഅയയ്ക്കും. ആചാരം നിലനില്‍ക്കുന്നിടത്തോളം കാലം നിര്‍ബന്ധപൂര്‍വ്വം കടന്നു വരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഇതിനായി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ അഭിപ്രായം വരുന്നതുവരെ നിലവിലെ സാഹചര്യം തുടരും.
സന്നിധാനത്ത് ലഭിക്കുന്ന തുക പാഴാക്കാന്‍ അനുവദിക്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. ഇത്തവണ വരുമാനത്തില്‍ വലിയ വര്ധനവുണ്ടായിട്ടുണ്ട.് 15 കോടി 91 ലക്ഷം രൂപയാണ് ഇതുവരെയുളള വരുമാനം. കഴിഞ്ഞവര്‍ഷം ഇത് പത്ത് കോടിയായിരുന്നു. ഇതുവരെ അഞ്ചു കോടി ഒന്‍പത് ലക്ഷം രൂപയാണ് അധികം ലഭിച്ചിരിക്കുന്നത്.
റൂം ബുക്കിങ്ങിലെ പ്രശ്നങ്ങള്‍ പരിഹരിക്കും
ശബരിമല: ശബരിമലയിലെ താമസൗകര്യം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ ചില തകരാറുകളുണ്ട്. കെല്‍ട്രോണിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായി കരുതുന്നു.
ഒരേമുറി രണ്ടുപേര്‍ക്ക് അനുവദിക്കുന്നതു പോലുള്ള വീഴ്ചകള്‍ അനുവദിക്കാനാവില്ല. അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: