കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രധാന സാക്ഷികളില്‍ രണ്ടുപേര്‍ മൊഴിമാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം.
ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുക. നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് നീക്കം നടത്തിയിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന കാര്യം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി ദിലീപിനെ വെട്ടിലാക്കാനാവും പോലീസ് നീക്കം.
ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 85 ദിവസം ദിലീപിന് ജയിലില്‍ കഴിയേണ്ടി വന്നത്. എന്നാല്‍, ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ശാഖാ ഉദ്ഘാടനത്തിന് വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കാര്യം പോലീസ് വ്യക്തമാക്കും. ഇതിലൂടെ വിദേശത്ത് പോകുന്നത് തടയാനാണ് ശ്രമം.
കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ലക്ഷ്യയിലെ ജീവനക്കാരനുമാണ് മൊഴി മാറ്റിയത്. ദിലീപ് നല്കിയ ക്വട്ടേഷനാണ് ആക്രമണമെന്ന് സുനി തന്നോട് പറഞ്ഞെന്ന മൊഴിയാണ് ചാര്‍ളി മാറ്റിയത്. ഇതോടെ, ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനുള്ള പോലീസിന്റെ ശ്രമം പാളി. സുനിയും കൂട്ടുപ്രതിയായ വിജേഷും ലക്ഷ്യയില്‍ വന്നത് കണ്ടെന്ന മൊഴിയാണ് ജീവനക്കാരന് മാറ്റിയത്. ഇതിന് പുറമെ ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതും പോലീസിന് തിരിച്ചടിയാണ്.
ദിലീപിനെതിരായ തെളിവുകളില്‍ പോലീസിലെ ഒരുവിഭാഗത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍, മതിയായ തെളിവുണ്ടെന്നും കേസില്‍ ആത്മവിശ്വാസമുണ്ടെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: