കൊച്ചി : റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതി അഡ്വ. സിപി ഉദയഭാനു ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.
സെപ്തംബര്‍ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ ചാലക്കുടിയിലെ ഒരു വാടക വീട്ടില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും പാലക്കാട്ട് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്കിയ പണം ഇടപാട് നടക്കാത്തതിനെത്തുടര്‍ന്ന് തിരികെ ലഭിക്കാന്‍ ഉദയഭാനു ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉദയഭാനുവിനെ നവംബര്‍ ഒന്നിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊല്ലപ്പെട്ട രാജീവ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നെന്നും ഇയാളോട് പലര്‍ക്കും ശത്രുതയുണ്ടായിരുന്നെന്നും ഉദയഭാനുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.
കേസില്‍ തന്റെ പങ്കാളിത്തം തെളിയിക്കാന്‍ കൂടുതല്‍ പരിശോധന വേണമെന്ന് വ്യക്തമാക്കിയ പോലീസ് വളരെപ്പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും തനിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തക്ക വസ്തുതകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. ഇതിനിടെ കേസിലെഅഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവര്‍ രഞ്ചിത്ത് എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ചക്കരജോണിയുടെ നിര്‍ദേശപ്രകാരമാണ് ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികള്‍ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: