തൃശൂര്‍: കേരളത്തില്‍ പട്ടികജാതി പിന്നാക്കവിഭാഗങ്ങളുടെ അവസ്ഥ അതിദയനീയമെന്ന് ദേശീയ പട്ടികജാതി കമ്മീഷന് ഉപാദ്ധ്യക്ഷന്‍ അഡ്വ. എല്‍. മുരുകന്. ബഹുഭൂരിപക്ഷം പട്ടികജാതി പിന്നാക്കവിഭാഗക്കാരും സ്വന്തമായി ഭൂമിയില്ലാത്തവരാണ്.
വളരെ ദരിദ്രസാഹചര്യത്തില്‍ ജീവിക്കുന്നവരാണ്. ഇവരുടെ ക്ഷേമത്തിന് കേരളത്തില്‍ കാര്യമായൊന്നും നടന്നിട്ടില്ല.
എന്നാല്‍ കേരളത്തില്‍ പട്ടികജാതിക്കാരുടെ അവസ്ഥ വളരെ മെച്ചമാണെന്ന് തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. പട്ടികജാതിക്കാര്‍ക്ക് സ്വന്തമായി ഭൂമിയില്ല, വീടില്ല, വെള്ളമില്ല, വൈദ്യുതിയില്ല, റോഡില്ല, ശ്മശാനമില്ല. കേരളത്തില്‍ ഇത്തരം ഒട്ടേറെ പ്രശ്നങ്ങളെയാണ് പട്ടികജാതിസമൂഹം അഭിമുഖീകരിക്കുന്നത്.
കേരളത്തില്‍ വന്നപ്പോഴാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും എല്‍.മുരുകന് പറഞ്ഞു. കെപിഎംഎസ് സംഘടിപ്പിച്ച ഭൂഅധിനിവേശ യാത്രയുടെ ഭാഗമായുള്ള മഹാറാലിയും പൊതുസമ്മേളനവും തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായുണ്ട്. സര്‍ക്കാരിന്റെ കയ്യിലും തോട്ടമുടമകളുടെ കയ്യിലുമുള്ള അധികഭൂമി പിടിച്ചെടുത്ത് പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം മുന്നിലാണ്. പട്ടികജാതിക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍പ്പോലും അവര്‍ക്ക് നീതി ലഭിക്കുന്നില്ല. പട്ടികജാതി പീഡന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ല. തിരുവനന്തപുരത്തെ രാജേഷ്, വിഷ്ണു, അനില്‍കുമാര്‍ എന്നിവരുടെ കൊലപാതകങ്ങള്‍, തൃശൂരിലെ വിനായകന്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ കേസുകള്‍ എന്നിവയിലൊന്നും പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നില്‍.
കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നീതിയും കുറച്ചെങ്കിലും ലഭിച്ചത്. പട്ടികജാതിക്കാര്‍ക്കെതിരായ നഗ്നമായ വിവേചനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ അയ്യങ്കാളിയുടെ പേരില്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു തപാല്‍ സ്റ്റാമ്പ് പോലും പുറത്തിറങ്ങിയത്. അത് വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴായിരുന്നു. ഭരണഘടനാശില്പി അംബേദ്കറുടെ ജന്മഗൃഹം പോലും അന്യാധീനപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതേറ്റെടുത്ത് സംരക്ഷിത സ്മാരകമായി മാറ്റിയിട്ടുണ്ട്.
കെപിഎംഎസ് പ്രസിഡണ്ട് എന്‍. കെ. നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.
ഉപദേശകസമിതി ചെയര്മാന് ടി.വി.ബാബു മുഖ്യപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ട്രഷറര്‍ ഡോ. പി.പി.വാവ, ഐ.ബാബു കുന്നത്തൂര്‍, മുളവന തമ്പി, ഡോ. എന്‍.വി. ശശിധരന്, ഡി.സുഭലന്, ഡോ. ശിവാനന്ദന്, പി.ശശികുമാര്‍, ശ്രീനിവാസബാബു, ടി.പി. ശശാങ്കന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. വേലായുധന്, വെണ്ണിക്കുളം മാധവന്, പി.സി. ശിവരാജ്, പി.കെ. ബിന്ദു, പി.കെ. സുബ്രന്, സി.എ. ശിവന്, എന്‍.വി. ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു. റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: