ന്യൂദല്‍ഹി: അയോധ്യ വിഷയത്തില്‍ തര്‍ക്കപരിഹാര ഫോര്‍മുലയുമായി ഷിയാ വഖഫ് ബോര്‍ഡ്. രാമജന്മഭൂമിയില്‍ രാമക്ഷേത്രവും 135 കിലോമീറ്റര്‍ അകലെ ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവില്‍ മസ്ജിദും നിര്‍മ്മിക്കാമെന്ന് ഷിയാ ബോര്‍ഡ് വ്യക്തമാക്കി.
നിര്‍ദ്ദേശം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ചെയര്മാന് വസീം റിസ്വി പറഞ്ഞു. ഡിസംബര്‍ അഞ്ചിന് അയോധ്യാ കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിക്കും. 2.7 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമാണ് പരിശോധിക്കുന്നത്.
നിര്‍ദ്ദേശം വിഎച്ച്പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്തപ്പോള്‍ ചില മുസ്ലിം സംഘടനകള്‍ വിയോജിച്ചു. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഫോര്‍മുല തയ്യാറാക്കിയതെന്ന് ഷിയാ നേതാവ് മൗലാനാ കല്‍ബെ ജവാദ് ആരോപിച്ചു.
സ്ഥലം സംബന്ധിച്ച് ഷിയാ-സുന്നി വിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. അയോധ്യക്ക് പുറത്ത് പള്ളി നിര്‍മ്മിക്കാമെന്ന് നേരത്തെ ഷിയാ ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും ചൂണ്ടിക്കാണിച്ചിരുന്നു.
തര്‍ക്കപരിഹാരത്തിന് മധ്യസ്ഥത വഹിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യ സന്ദര്‍ശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: