തിരുവന്തപുരം: രംഗഗവേദിയിലൂടെ അഭിനയ കരുത്ത് സ്വായത്തമാക്കി വെള്ളിത്തിരയുടെ അഭിനയലോകത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന നെടുമുടി വേണുവിനെ ചലച്ചിത്ര ലോകം ആദരിക്കുന്നു.
കലാ ജീവിത സപര്യയില്‍ സപ്തതിയില്‍ എത്തുകകൂടിചെയ്യുന്ന നെടുമുടിയെ തിരുവന്തപുരം ഫിലിം ഫ്രട്ടേര്ണിറ്റിയും സംസ്ഥാന സര്‍ക്കാരും വയലാര്‍ രാമവര്‍മ്മ സംസ്കാരവേദിയും ചേര്‍ന്നാണ് ആദരിക്കുന്നത്.
26 ന് ഞാറാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ ‘നടനം വേണുലയം’ കലാസന്ധ്യയുമായാണ് സുഹൃത്തുക്കള്‍ ആദരവ് ഒരുക്കുന്നത്. 1978 ല്‍ ജി. അരവിന്ദന്റെ ‘തമ്പ്’ എന്ന മലയാള ചിത്രത്തിലൂടെയാണ് നെടുമുടി സിനിമാലോകത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ ജീവിത സഞ്ചാരം ഒപ്പിയെടുത്ത ‘തമ്പില്‍ നിന്ന് തമ്പിലേക്ക്’ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.
സംവിധായകന് രാജീവ്കുമാറും സംഘവുമാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. പിന്നണിഗായകര്‍ അണിനിരക്കുന്ന സംഗീത യാത്ര ‘നെടുമുടി ഗീതകം’, ചലചിത്ര താരങ്ങളുടെ നൃത്ത സന്ധ്യ ‘നെടുമുടി ഭാവുകം’ എന്നിവയും ഒരുക്കിയിട്ടുണ്ട്. കലാസന്ധ്യ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. നടന് മധു മുഖ്യപ്രഭാഷണം നടത്തും.
അടൂര്‍ ഗോപാലകൃഷ്ണന്, ശ്രീകുമാരന്‍ തമ്പി, ഷാജി.എന്‍.കരുണ്‍, ഇന്നസെന്റ് എംപി, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ. മുരളീധരന്, വി.എസ്.ശിവകുമാര്‍, ഗണേഷ്കുമാര്, മുകേഷ്, ശബരീനാഥന്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, കെപിഎസി ലളിത, സിബി മലയില്‍, കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന് പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: