കൊല്ലം: പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ക്കും പര്‍ച്ചേസുകള്‍ക്കും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ വകുപ്പുകളും വിവിധ സ്ഥാപനങ്ങളും തുകകള്‍ പിന്‍വലിച്ച് വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനെതിരെ ഉത്തരവ്.
നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകാതെ വരുമ്പോള്‍ ഫണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ട്രഷറിയില്‍ നിന്ന് പദ്ധതി തുക പിന്‍വലിച്ച് പല സ്ഥാപനങ്ങളും തനത് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇത് ട്രഷറികളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതായി കണ്ടെത്തി.ട്രഷറിയില്‍ സംയോജിത ധനമാനേജ്മെന്റ് സംവിധാനം (ഐഎഫ്എംഎസ്) വന്നിട്ടുള്ള സാഹചര്യത്തില്‍ ട്രഷറി ഇടപാടുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിനുള്ള സൗകര്യം ട്രഷറികളില്‍ നിലവില്‍ ലഭ്യമാണ്.
ഈ സാഹചര്യത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം പദ്ധതി വിഹിതം ചെക്കുകള്‍ മുഖാന്തിരം ഗുണഭോക്താവിന്റെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറണം. ഫണ്ട് കൈമാറ്റം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം സ്ഥാപനത്തിലെ ഫിനാന്‍സ് ഓഫീസര്‍ ബില്ലിനൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കണം. ബില്ലുകള്‍ പാസ്സാക്കുന്നതിനു മുമ്പായി ട്രഷറി ഓഫീസര്‍മാര്‍ സാക്ഷ്യപത്രം പരിശോധിച്ച് ഉറപ്പാക്കണം. ഇതിനായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരവും ടിഎസ്ബി ചെക്കിനൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കണം. രേഖകളുടെ സൂക്ഷ്മ പരിശോധന കൂടാതെ ട്രഷറി ഓഫീസര്‍മാര്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ പാടില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തില്‍ കേന്ദ്ര വിഹിതം ലഭിച്ചതിനു ശേഷം മാത്രമെ സംസ്ഥാന വിഹിതം അനുവദിക്കാന്‍ പാടുള്ളു. റി-ഇമ്പേഴ്സ്മെന്റ് അടിസ്ഥാനത്തിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിര്‍ദിഷ്ട പദ്ധതിക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് തനതു വര്‍ഷത്തെ ഫണ്ട് വിതരണം വകുപ്പുകള്‍ നടത്തേണ്ടത്. ഇക്കാര്യം വ്യക്തമാക്കി ഫിനാന്‍സ് ഓഫീസര്‍ ബില്ലിനോടൊപ്പം സാക്ഷ്യപത്രം ട്രഷറികളില്‍ സമര്‍പ്പിക്കണം.
പൊതുമരാമത്ത് വകുപ്പ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി മുഖേനയല്ലാതെ അംഗീകൃത ഏജന്‍സികള്‍ മുഖാന്തിരം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന ഡെപ്പോസിറ്റ് വര്‍ക്കുകളുടെ തുക ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമെ നിക്ഷേപം നടത്താവൂ. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: