തിരുവനന്തപുരം: നഗരസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ പോലീസില്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം. മേയറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസ്സെടുക്കണമെന്നാണ് സിപിഎം ആവശ്യം.
ചികിത്സയില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി കൗണ്‍സിലര്‍മാരെ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. ആറ്റുകാല്‍ ആശുപത്രിയില്‍ വന്‍ പോലീസ് സംഘം എത്തി. സൂപ്രണ്ടിന്റെ എതിര്‍പ്പും ബിജെപിയുടെ പ്രതിഷേധവും മൂലം അറസ്റ്റ് ചെയ്യാനായില്ല. ആശുപത്രിയില്‍ കിടക്കുന്നവരുടെ ആരോഗ്യനില മോശമാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തി.
നഗരസഭയിലെ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നിഷ്പക്ഷമായി തീരുമാനമെടുക്കണമെന്നായിരുന്നു ബിജെപി നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ബിജെപി പ്രതിനിധി സംഘം പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ സന്ദര്‍ശിച്ച് നിവേദനവും നല്കി. ഏകപക്ഷീയമായ അറസ്റ്റ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്കി.
ബിജെപി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്തതിലുള്ള പ്രതിഷേധവും ഡിജിപിയെ അറിയിച്ചു. മര്‍ദ്ദിച്ച കൗണ്‍സിലറുടെ പേരുള്‍െപ്പടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ കൗണ്‍സിലര്‍ പോലീസിന് മൊഴി നല്‍കിയിട്ടും കേസെടുത്തില്ല.
കൗണ്‍സില്‍ ഹാളിനുള്ളിലെ സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്തതാണ്. മേയര്‍ക്ക് കഴുത്തിന് മുകളില്‍ പരിക്കില്ല. ആയുധം ഉപയോഗിച്ചിട്ടുമില്ല. എന്നിട്ടും ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുത്തത് അംഗീകരിക്കാനാവില്ലന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: