വടകര: ഗതാഗതവകുപ്പ് മന്ത്രി തോമസ് ചണ്ടിയുടെ രാജി ചോദിച്ചുവാങ്ങാന്‍ കഴിയാത്തതിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ബിജെപി നേതാവും ജന്മഭൂമി മുന്‍ ലേഖകനുമായിരുന്ന സി.വി. രാജുമാസ്റ്റര്‍ അനുസ്മരണസമ്മേളനം വടകര കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാധാരണ ജനങ്ങളെ കൈവിട്ട് മൂലധനത്തിന്റെ അളവ് നോക്കി സേവനത്തിന്റെ ഗതി തിരിച്ചുവിട്ട കേരളമന്ത്രി സഭയുടെ ക്യാപ്റ്റന്റെ വിക്കറ്റ് തെറിക്കാന്‍ ഇനി അധികകാലം കാത്തിരിക്കണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം നടപ്പില്‍ വരുത്തിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇരുനൂറ്റിയമ്പതിലേറെ ഏക്കര്‍ ഭൂമി കൈവശപ്പെടുത്താന്‍ എല്‍ഡിഎഫിന്റെ എംഎല്‍എമാര്‍ക്ക് എങ്ങിനെ കഴിഞ്ഞു. കേരളത്തെ തീവ്രവാദത്തിലേക്ക് തള്ളിയിടാന്‍ മത്സരിക്കുന്ന സിപിഎം വരും തലമുറയോട് കാണിക്കുന്ന കൊടുംവഞ്ചനയ്ക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ. എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപത്മനാഭന്, ടി.കെ. പത്മനാഭന്, പി.എം. അശോകന്, ശ്യാംകുമാര്‍, അടിയേരി രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: