വിഴിഞ്ഞം: പാച്ചല്ലൂരിന് സമീപം പാറവിളയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. വാഴമുട്ടം പാറവിളയ്ക്കടുത്ത് നെടുമ്പാറ വീട്ടില്‍ ദേവേന്ദ്രന് (40) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ പാറവിള സ്വദേശികളായ മധു (51), ധര്‍മ്മരാജ് (50), പ്രസാദ് (34), പ്രദീപ് (30) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ അനീഷിന് തലയ്ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഭാര്യ രാധിക, മകള്‍ പവിത്ര എന്നിവര്‍ക്ക് നിസാരപരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാവിലെ 9.30 ഓടെ വാഴമുട്ടം പാറവിളയ്ക്കടുത്താണ് അപകടം. പാച്ചല്ലൂര്‍ ഭാഗത്ത് നിന്നു വാഴമുട്ടത്തേക്ക് വരികയായിരുന്ന കാര്‍ സ്കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാത്തിരിപ്പുകേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് ബസ്കാത്തിരുന്നവരുടെ ദേഹത്ത് പതിച്ചു. തലയ്ക്ക് പരിക്കേറ്റ ദേവേന്ദ്രന് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാട്ടുകാര്‍ ഓടിയെത്തി എല്ലാവരെയും പുറത്തെടുത്തു. 108 ആംബുലന്‍സില്‍ ഇവരെ മെഡിക്കല്‍കോളേജിലെത്തിച്ചു. വിഴിഞ്ഞം സിഐ എന്‍.ഷിബു. കോവളം എസ്ഐ അജയകുമാര്‍ എന്നിവരും വിഴിഞ്ഞത്ത് നിന്ന് അഗ്നിശമനസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കാത്തിരുപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂരയ്ക്ക് അടിയില്‍ ആള്ക്കാര് അകപെട്ടിട്ടുണ്ടെന്ന സംശയത്താല്‍ ക്രെയിനെത്തിച്ച് കോണ്‍ക്രീറ്റ് പാളികളെല്ലാം മാറ്റി ആരുമില്ലെന്ന് ഉറപ്പുവരുത്തി.
വിഴിഞ്ഞത്തെ സിഎംഎഫ്ആര്എയിലെ ജീവനക്കാരാണ് കാറിലുണ്ടായിരുന്നത്. മകളെ വിഴിഞ്ഞത്തുളള സ്കൂളില്‍ വിടാനായി പോകുകയായിരുന്നു ഇവര്‍. പാറവിളയ്ക്കടുത്തുളള വളവ് തിരിഞ്ഞ് മുന്നോട്ട് പോകവെ അതേ ദിശയിലേക്ക് പോയ സ്കൂട്ടറില്‍ തട്ടിയെന്നും ബ്രേക്ക് ചെയ്തുവെങ്കിലും നിയന്ത്രണം വിട്ട് കാറ് മുന്നോട്ടുപാഞ്ഞ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇടിച്ചെന്നും കാറോടിച്ചിരുന്ന അനീഷ് പറഞ്ഞു. കാര്‍ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഉഷയാണ് ദേവേന്ദ്രന്റെ ഭാര്യ. മക്കള്‍: ഉണ്ണി, രേവതി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: