തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തില്‍ നടന്ന ആസൂത്രിത അക്രമ പരമ്പര ഭരണ സംവിധാനത്തിലെയും മുന്നണി സംവിധാനത്തിലെയും പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തോടെ സംസ്ഥാനത്തെ ഭരണമുന്നണിയിലുണ്ടായ അസ്വാരസ്യങ്ങള്‍ സിപിഎമ്മിന് കനത്ത നാണക്കേടാണ് ഉണ്ടാക്കിയത്. അത് അണികള്‍ക്കിടയില്‍ പടരാതിരിക്കാനാണ് സംസ്ഥാനത്ത് ഉടനീളവും പ്രതേ്യകിച്ച് തിരുവനന്തപുരത്തും നടക്കുന്ന ആസൂത്രിത അക്രമ പരമ്പരകള്‍. ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിച്ചുവന്ന എസ്ഡിപിഐ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണം.
ഈ ആസൂത്രണങ്ങളുടെ ഭാഗമാണ് നഗരസഭയില്‍ മേയര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജപ്രചരണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മറച്ചുവച്ച് ജില്ലയിലെ ക്രമസമാധാന നില തകര്‍ക്കുവാനുള്ള കൃത്യമായ അജണ്ടയുടെ ഭാഗമായുള്ള ഈ നാടകം പൊതുജന ശ്രദ്ധയില്‍കൊണ്ടുവരണം. കോടതിയുടെ നിരീക്ഷണത്തിലുള്ള വിദഗ്ദ്ധര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെകൊണ്ട് മേയറുടെ ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം. മേയറെ ആക്രമിച്ചു എന്നപേരില്‍ നഗരസഭയിലെ ജനപ്രതിനിധികള്‍ക്കെതിരെ കള്ള കേസെടുത്ത് എതിര്‍ക്കുന്നവരെ ഒതുക്കുന്ന നയം സിപിഎം അവസാനിപ്പിക്കണം. നഗരസഭയില്‍ നടന്നു എന്നുപറയപ്പെടുന്ന ഈ ആക്രമണത്തിന്റെ കഥ തന്നെ നഗരത്തില്‍ അക്രമ പരമ്പര നടത്താനുള്ള തിരക്കഥ അണിയറയില്‍ തയ്യാറാക്കിയിരുന്നു എന്നതിന് തെളിവാണ്.
കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി തിരുത്തിയെഴുതുന്ന പിണറായി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിലും ഇടതുപക്ഷ ട്രേഡ് യൂണിയനില്‍നിന്നും ബിഎംഎസിലേയ്ക്ക് തൊഴിലാളികള്‍ മാറിവരുന്നതിലും സര്‍ക്കാര്‍ അസ്വസ്ഥമാണ്.
ട്രേഡ് യൂണിയന് മര്യാദയും കൂട്ടായ്മയും എന്നും നിലനിര്‍ത്തി പോകുവാന്‍ സംഘടന ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ വിഭിന്നമായി എല്ലാ മേഖലകളിലും അക്രമം വ്യാപിപ്പിച്ച്, ഭീകരാവസ്ഥ സൃഷ്ടിച്ച് ചൊല്പ്പടിയില് നിര്‍ത്താമെന്ന വ്യാമോഹത്തിന്റെ ഫലമായാണ് ബിഎംഎസ് ഓഫീസിനു നേരെയുള്ള ആക്രമണം. തൊഴില്‍മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അണികളെ പിടിച്ചുനിര്‍ത്താമെന്നുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ബിഎംഎസ് ഓഫീസിനു നേരെ നടത്തിയ അക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ഓഫീസ് ആക്രമിച്ചവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. നിഷ്പക്ഷമായ അനേ്വഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യാന്‍ വേണ്ട നടപടി പോലീസ് സ്വീകരിക്കണം. കേരളത്തിലെ ഒരു മന്ത്രി തന്നെ പോലീസിന്റെ പിടിപ്പുകേടാണ് അക്രമങ്ങള്‍ക്ക് കാരണം എന്ന് ആരോപിച്ച സാഹചര്യത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ പോലീസ് നിഷ്പക്ഷത പാലിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ബിഎംഎസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: