തിരുവനന്തപുരം: തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് വരുത്തിതീര്‍ത്ത് ബിജെപി കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുള്ള മേയറുടെയും സിപിഎമ്മിന്റെയും നീക്കം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചു വരുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മേയറെ മര്‍ദ്ദിച്ചു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് നാട്ടില്‍ കലാപം അഴിച്ചു വിടാനാണ് സിപിഎം നീക്കം. ഇടതുമുന്നണിയിലെ അന്തഃഛിദ്രം മറയ്ക്കാനാണ് സിപിഎം ഇതിന് ശ്രമിക്കുന്നത്. രാഷ്ട്രീയമായി സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ നിന്നു കരകയറാനും ജനശ്രദ്ധ തിരിക്കാനുമാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പതിവ് ശൈലിയാണ്. സിപിഎം കൗണ്‍സിലര്‍മാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചിട്ടില്ല. ഉന്തിലും തള്ളിലും പെട്ട് മറിഞ്ഞുവീണ മേയറെ ആരും മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ ഇല്ല. അതേസമയം സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷ നേതാവ് വി. ഗിരികുമാറിനെ താഴെയിട്ട് ചവിട്ടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൗണ്‍സില്‍ യോഗത്തിന് ശേഷം ബഹളം കേട്ട് ഓടിക്കൂടിയവര്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയാണ്. കോര്‍പ്പറേഷനിലെ ജീവനക്കാര്‍ അടക്കമുള്ളവര്‍ ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, പാപ്പനംകോട് സജി, എം.ആര്. ഗോപന്, പൂന്തുറ ശ്രീകുമാര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: