തിരുവനന്തപുരം: നഗരസഭാ യോഗത്തില്‍ കഴിഞ്ഞ ദിവസം നടന്ന ബഹളത്തിനിടയില്‍ നൂറ് കൗണ്‍സിലര്‍മാരുടെയും രക്ഷകനാകേണ്ട മേയര്‍ തങ്ങളെ കൊലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍.
തന്നെ ജാതിപ്പേരു പറഞ്ഞ് മര്‍ദ്ദിച്ചെന്ന് വലിയശാലാ കൗണ്‍സിലര്‍ എം. ലക്ഷ്മി പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. അജണ്ടകള്‍ വായിക്കാതെ ഏകപക്ഷീയമായി പാസ്സാക്കിയശേഷം മേയര്‍ കൗണ്‍സില്‍ ഹാളിനു പുറത്തിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്നു. പ്രതിഷേധവുമായി മേയര്ക്കരികിലെത്തിയ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാറിനെ സിപിഎം അംഗങ്ങള്‍ പടിക്കെട്ടിലേക്ക് തള്ളിയിട്ടു. ബഹളം കേട്ടെത്തിയ തന്നെ മേയറുടെ പ്രൈവറ്റ് സെക്രട്ടറി ധിന്രാജും സിപിഎം അംഗം ഐ. പി. ബിനുവും ഉണ്ണികൃഷ്ണനും ചേര്‍ന്ന് തടഞ്ഞു. എന്താണെന്ന് നോക്കാന്‍ അങ്ങോട്ടേക്ക് പോവുകയായിരുന്നു ഞാന്‍. ഈ സമയം മേയര്‍ എന്റെ കഴുത്തിന് പിടിച്ച് തള്ളി. സിപിഎം അംഗം ഐ. പി. ബിനു എന്റെ അടുത്തേക്ക് എത്തി നീ മേയറെ തടയാന്‍ പോകുന്നോ എന്ന് ചോദിച്ച് ജാതിപ്പേരു പറഞ്ഞ് അസഭ്യം വിളിച്ചു. കൈമുട്ട് കൊണ്ട് എന്റെ നെഞ്ചത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വീണ എന്നെ നിലത്തിട്ട് ചവിട്ടിയെന്നും ലക്ഷ്മി പറഞ്ഞു.
ഞാന്‍ മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്. പട്ടികജാതിക്കാരിയായ ഞാന്‍ പരാതി നല്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. വലിയശാലയില്‍ നഗരസഭയുടെ 26 സെന്റ് വസ്തു സിപിഎമ്മുകാര്‍ കൈയേറിയിട്ടുണ്ട്. ഈ വസ്തു വീണ്ടെടുത്ത് പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കണം എന്ന് പലതവണ ഞാന്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍ മേയര്‍ തന്റെ മൈക്ക് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്കി. ഭൂമി വിഷയം ഉന്നയിച്ചതിനാലാണ് എന്നെ കരുതിക്കൂട്ടി മര്‍ദ്ദിക്കാന്‍ കാരണമെന്നും ലക്ഷ്മി പറഞ്ഞു. ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുഗന് ഇന്ന് ലക്ഷ്മിയെ നേരിട്ട് സന്ദര്‍ശിച്ച് മൊഴിയെടുക്കും.
വനിതയെന്നു നോക്കാതെ വളഞ്ഞിട്ട് സിപിഎം കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചതായി ആറ്റൂകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്.സി. ബീന പറഞ്ഞു. ലക്ഷ്മിയെ നിലത്തിട്ട് ചവിട്ടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഉണ്ണികൃഷ്ണനും പൂങ്കുളം സത്യനും ചേര്‍ന്ന് എന്നെ മര്‍ദ്ദിച്ച ശേഷം കഴുത്തിന് പിടിച്ചു തള്ളി. നിലവിളിച്ചിട്ടും നിലത്ത് വീണ എന്നെ ചവിട്ടി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബീനയും ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: