ന്യൂദല്‍ഹി: ഡെങ്കി പനി ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രി നല്കിയ ബില്‍ 18 ലക്ഷത്തിന്റേത്. ബില്‍ തുക ചര്‍ച്ചയായതോടെ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഉത്തരവിട്ടു. ആശുപത്രിയില്‍ നിന്ന് ലഭിച്ച ബില്ലിന്റെ ചിത്രം പകര്‍ത്തി കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന്
മന്ത്രി അറിയിക്കുകയായിരുന്നു.
ആഗസ്റ്റ് 31 നാണ് ദല്‍ഹി ദ്വാരക സ്വദേശിയായ ഏഴുവയസുകാരി ആദ്യ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ 14 ന് ആദ്യ മരണപ്പെട്ടു. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രിയില്‍ അടയ്ക്കേണ്ട തുകയുടെ ബില്ലായി ആവശ്യപ്പെട്ടത് 18 ലക്ഷം രൂപ. പതിനഞ്ചു ദിവസത്തെ ചികിത്സക്കിടെ ഉപയോഗിച്ചതെന്ന് കാണിച്ച് 660 സിറിഞ്ച്, 2700 ഗ്ലൗസ് എന്നിവയുടെ തുകയും ബില്ലില്‍ ഇടാക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേതുടര്ന്ന് ആദ്യയെ 15 ദിവസം കുട്ടികളുടെ അത്യാഹിത വിഭാഗത്തില്‍ കിടത്തുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നു.
24 മണിക്കൂറിനുള്ളില്‍ ആദ്യ സാധാരണ നിലയില്‍ എത്തുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. നാല് ദിവസത്തിന് ശേഷം കുട്ടിക്ക് തലച്ചോറിന് അസുഖമുണ്ടെന്ന് സംശയം പറഞ്ഞ് സിടി/എംആര്‍ഐ സ്കാനിങ് എന്നിവ നടത്തിയെന്ന് അറിയിക്കുകയും ചെയ്തതായി മരിച്ച ആദ്യയുടെ പിതാവ് ജയന്ത് സിങ് പറഞ്ഞു. കുട്ടിക്ക് നല്കാന് വില കൂടിയ ബ്രാന്‍ഡഡ് മരുന്നകള്‍ വാങ്ങിപ്പിച്ചിരുന്നതായും 500 രൂപയുടെ മരുന്നിന്റെ സ്ഥാനത്ത് 3500 രൂപയുടേതാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശരീരം മരുന്നുകളോട് പ്രതികരിക്കാതിരുന്നിട്ടും മൂന്നുദിവസം വെന്റിലേറ്ററില്‍ കിടത്തിയെന്നും വീട്ടുകാര്‍ വിമര്‍ശിച്ചു. ബില്ല് വന്നപ്പോള്‍ മരുന്നിന് മാത്രം നാല് ലക്ഷം രൂപയും ഗ്ലൗസിന് 2.7 ലക്ഷം രൂപയുമാണ് ഈടാക്കിയത്. കൂടുതല്‍ പണം ഈടാക്കിയിട്ടും ചില ദിവസങ്ങളില്‍ കുട്ടിയെ നോക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് വിമര്‍ശിക്കുന്നു. ഇന്‍ഷൂറന്‍സ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എല്ലാ ദിവസവും ബില്ല് അടപ്പിച്ചിരുന്നു.
സപ്തംബര്‍ 14 ആയപ്പോഴാണ് കുട്ടിയുടെ തലച്ചോറിന് 80 ശതമാനം രോഗബാധയുണ്ടെന്നും 15 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ എല്ലാ മെഡിക്കല്‍ മാനദണ്ഡങ്ങളും പാലിച്ച് കുട്ടിക്ക് സാധ്യമായ ചികിത്സ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: