ന്യൂദല്‍ഹി: ജിഷ്ണു പ്രണോയി കേസില്‍ സിബിഐയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ അന്വേഷണം ഏറ്റെടുക്കില്ലെന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത് സിബിഐ ജോയിന്റ് ഡയറക്ടറാണ്. ഇത് സിബിഐക്ക് സംഭവിച്ച വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കുന്നത് വൈകാന്‍ അനുവദിക്കില്ലെന്ന് കോടതി സിബിഐയ്ക്ക് മുന്നറിയിപ്പ് നല്കി. കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് ബുധനാഴ്ച അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനമുണ്ടായി. കേസില്‍ സിബിഐ അന്വേഷണം രേഖാമൂലം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയാറാകാത്തതെന്ന് കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: